മുംബൈ : മാറാത്തകൾക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും 10% സംവരണം നൽകുന്ന മറാത്ത സംവരണ ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആണ് ബിൽ മഹാരാഷ്ട്ര നിയമസഭയിൽ അവതരിപ്പിച്ചത്. ആവശ്യമെങ്കിൽ സംവരണം പ്രാബല്യത്തിൽ വന്ന് 10 വർഷത്തിനുശേഷം പുന:പരിശോധന നടത്താമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായാണ് മറാത്ത സംവരണ ബിൽ പാസാക്കിയത്. ലെജിസ്ലേറ്റീവ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചശേഷം ബിൽ ഗവർണർ ഒപ്പിട്ടാൽ നിയമമായി മാറുന്നതാണ്. നിലവിൽ സംസ്ഥാന ജനസംഖ്യയുടെ 28% ആണ് മറാത്ത വിഭാഗം ഉള്ളത്. മറാത്തകൾക്ക് പ്രത്യേക സംവരണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് ആയ മനോജ് ജാരങ്കെ ഫെബ്രുവരി 10 മുതൽ നിരാഹാര സമരം നടത്തിവന്നിരുന്നു.
മഹാരാഷ്ട്ര സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ ഫെബ്രുവരി 16ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമസഭ മറാത്ത സംവരണ ബിൽ പാസാക്കിയിട്ടുള്ളത്. മറാത്ത ജനത സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും ആയി പിന്നോക്കം നിൽക്കുകയാണെന്ന് കമ്മീഷൻ ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സർക്കാർ ജോലികളിലും മറാത്ത വിഭാഗത്തിന് പ്രാതിനിധ്യം കുറവാണെന്ന് പിന്നോക്ക വിഭാഗ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Discussion about this post