ചെന്നൈ : അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സ്വന്തമായിരുന്ന 27 കിലോയിലധികം വരുന്ന സ്വർണ്ണം ഇനി തമിഴ്നാട് സർക്കാരിന്. അനധികൃത സ്വത്ത് സമ്പാദന കേസിൽ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെട്ടവയാണ് ഈ സ്വർണം. ജയലളിതയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും ചേർത്ത് 27 കിലോയിൽ അധികം തൂക്കമുള്ള ആഭരണങ്ങളാണ് പിടിച്ചെടുത്തിരുന്നത്. ഈ സ്വർണം ലേലം ചെയ്ത് ലഭിക്കുന്ന തുക ജയലളിതയുടെ കേസിലെ പിഴയായി ബംഗളൂരു കോടതിയിൽ അടക്കേണ്ടതാണ്.
ബംഗളൂരുവിലെ 36 സിറ്റി സിവിൽ കോടതിയാണ് ജയലളിതയിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണം തമിഴ്നാട് സർക്കാരിനെ ഏൽപ്പിക്കാനും ലേലം ചെയ്ത് ലഭിക്കുന്ന തുക പിഴയായി ഈടാക്കാനും നിർദ്ദേശം നൽകിയിട്ടുള്ളത്. പിടിച്ചെടുത്ത സ്വർണ്ണം കൊണ്ടുപോകുന്നതിനായി ആറു വലിയ പെട്ടികൾ കരുതി വരണമെന്ന് ബംഗളൂരു കോടതി തമിഴ്നാട് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മാർച്ച് 6, 7 തീയതികളിൽ ആയിട്ടായിരിക്കും ജയലളിതയുടെ ഈ 27 കിലോ സ്വർണം തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുക.
ജയലളിത മരിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അനധികൃത സ്വത്ത് സമ്പാദന കേസിലെ പിഴ ഈടാക്കാനായി സ്വത്ത്‌വകകൾ ലേലം ചെയ്യാൻ തീരുമാനമായിരിക്കുന്നത്. പിടിച്ചെടുത്തിട്ടുള്ള സ്വർണത്തോടൊപ്പം ജയലളിതയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളും ലേലം ചെയ്യുന്നതാണ്. സ്വർണ്ണം ഏറ്റെടുക്കുന്നതിനായി തമിഴ്നാട് ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഐജിയും ബംഗളൂരു കോടതിയിൽ എത്തണമെന്നും നടപടികൾ ചിത്രീകരിക്കുന്നതിനായി ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post