മാലിദ്വീപ്: ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ ഗുരുതര ഭീഷണിയായി ചൈനയുടെ കപ്പൽ മാലിദ്വീപ് തീരത്ത്. 4,300 ടൺ ഭാരമുള്ള സിയാങ് യാങ് ഹോങ് 03 എന്ന കപ്പലാണ് മാലിദ്വീപ് തീരത്ത് പര്യവേഷണ ആവശ്യങ്ങൾക്ക് വേണ്ടി എത്തിയിട്ടുള്ളത്.
ചൈനയിലെ തേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടേതാണ് കപ്പൽ. കടൽത്തീരത്തെ മാപ്പിംഗ്, ധാതു പര്യവേക്ഷണം എന്നിവയാണ് ഇതിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ. ഒരു മാസം മുമ്പ് ചൈനയിലെ സന്യയിൽ നിന്ന് യാത്രതിരിച്ച കപ്പൽ ഉടൻ തന്നെ മാലിയിൽ എത്താൻ സാധ്യതയുണ്ട്.
ചൈനീസ് കപ്പൽ മാലിദ്വീപ് തീരത്ത് ഗവേഷണം നടത്തില്ലെന്നും സാങ്കേതികമായ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് അത് വരുന്നതെന്നും മാലിദ്വീപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയുടെ ആശങ്കകൾ മാലിദ്വീപിലെ അതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ല. മാലിദ്വീപിനും ശ്രീലങ്കയ്ക്കും ഇടയിലൂടെ ഈ കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്നത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്
ഭൗമരാഷ്ട്രീയ പ്രാധാന്യമുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമുദ്രാന്തർ ഭാഗത്തെ കുറിച്ചുള്ള പഠനം നടത്തുന്നത് അന്തർവാഹിനികളുടെ പ്രവർത്തനം സാധ്യമാക്കുമെന്ന് ഇന്ത്യൻ നാവികസേന ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സമുദ്രാന്തർ മേഖലകളിൽ ഗവേഷണം നടത്തുന്നതിന് അന്തർവാഹിനികൾ വിന്യസിക്കാനോ അന്തർവാഹിനികൾ പ്രവർത്തിപ്പിക്കാനോ പോലുള്ള സൈനിക ലക്ഷ്യങ്ങൾ ഉണ്ടാകാമെന്ന് നേവി ചീഫ് അഡ്മിറൽ ആർ കുമാർ കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സ്വാധീനം വികസിക്കുന്നതിൻ്റെയും ഇന്ത്യ-മാലദ്വീപ് ബന്ധത്തിലെ വിള്ളലുകളുടെയും പശ്ചാത്തലത്തിൽ കപ്പലിൻ്റെ നീക്കങ്ങളെ ആശങ്കയോടെയാണ് ന്യൂഡൽഹി വീക്ഷിക്കുന്നത്.
Discussion about this post