ന്യൂഡൽഹി : റഷ്യയിലുള്ള ഏതാനും ഇന്ത്യൻ പൗരന്മാർ യുക്രൈൻ സംഘർഷത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ റഷ്യൻ സൈന്യത്തിൽ ചേരുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം അഭ്യർത്ഥിച്ചു. സംഘർഷ മേഖലയിൽ റഷ്യൻ സൈന്യത്തിന് ആവശ്യമായ സപ്പോർട്ട് ജോലികൾക്ക് ഏതാനും ഇന്ത്യൻ പൗരന്മാരെ നിയോഗിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളെ തുടർന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇക്കാര്യത്തിലുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ആശങ്ക അറിയിച്ചത്.
ഏതെങ്കിലും ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ അവരെ തിരികെ ഇന്ത്യയിലേക്ക് അയക്കുന്നതിനായി മോസ്കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികാരികളുമായി ചർച്ച നടത്തി. സംഘർഷ മേഖലയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം എന്നും എല്ലാ പ്രശ്നങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് സൂഫിയാൻ എന്ന യുവാവിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് ഈ വിഷയം ചർച്ചയാകുന്നത്. റഷ്യയിലുള്ള മുഹമ്മദ് സൂഫിയാനെ ഏജന്റുമാർ കബളിപ്പിച്ച് യുക്രൈൻ സംഘർഷത്തിൽ റഷ്യക്ക് വേണ്ടി പോരാടാൻ നിർബന്ധിതനാക്കി എന്നാണ് കുടുംബം പരാതി നൽകിയിട്ടുള്ളത്. ഇത്തരത്തിൽ 12 ഓളം ഇന്ത്യൻ പൗരന്മാർ റഷ്യയ്ക്ക് വേണ്ടി പോരാടുന്നുണ്ടെന്നും ഇവർ പരാതിപ്പെടുന്നു. ഇത്തരത്തിൽ അകപ്പെട്ടുപോയ യുവാക്കളെ സുരക്ഷിതമായി തിരികെ കൊണ്ടുവരണമെന്നും ഏജന്റുമാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മുഹമ്മദ് സൂഫിയാന്റെ കുടുംബം കേന്ദ്രസർക്കാരിനോടും വിദേശകാര്യമന്ത്രാലയത്തോടും അഭ്യർത്ഥിച്ചു.
Discussion about this post