എറണാകുളം : വയനാട്ടിൽ 5.5 ഹെക്ടർ ഭൂമി പള്ളിക്ക് നൽകിയ സർക്കാർ നടപടി തടഞ്ഞ് ഹൈക്കോടതി. സർക്കാരിൽ നിന്നും ഭൂമി ലഭിക്കാതെ കാത്തിരിക്കുന്ന വയനാട്ടിലെ വനവാസി വിഭാഗത്തിനെ വ്രണപ്പെടുത്തുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഏക്കറിന് വെറും 100 രൂപ മാത്രം ചുമത്തിയാണ് സർക്കാർ ഭൂമി പള്ളിക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചിരുന്നത്.
കല്ലോടി സെൻ്റ് ജോർജ് ഫൊറാന പള്ളിയ്ക്കാണ് സർക്കാർ ഭൂമി വിട്ടു നൽകാൻ തീരുമാനിച്ചിരുന്നത്. വയനാട് ജില്ലയിലെ ഭൂരഹിത വനവാസി വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഏതാനും സാമൂഹിക പ്രവർത്തകരാണ് സർക്കാരിന്റെ ഈ നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഹർജിയിൽ വാദം കേട്ട ശേഷം ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെ ബെഞ്ച് ആണ് പള്ളിക്ക് ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള സർക്കാർ നടപടി തടഞ്ഞത്.
പാവപ്പെട്ട ഭൂരഹിതരായ വനവാസികൾ തങ്ങളുടെ ഉപജീവനത്തിനും കൃഷിക്കും ഭൂമി ലഭിക്കാൻ പ്രക്ഷോഭം നടത്തുന്ന കാലഘട്ടത്തിലാണ് സർക്കാർ ഇത്തരത്തിൽ പള്ളിക്ക് വെറും നാമമാത്രമായി തുകയ്ക്ക് ഭൂമി നൽകുന്നതെന്ന് ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചു. ഭൂമി ലഭിക്കാനായി വനവാസി വിഭാഗം സെക്രട്ടറിയേറ്റ് പടിക്കൽ പോലും സമരം ചെയ്യുകയാണ്. ഭൂമിക്കായി വനവാസി വിഭാഗം നൽകിയിട്ടുള്ള ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് സർക്കാർ 5.5 ഹെക്ടർ ഭൂമി പള്ളിക്കായി നൽകുന്നത്. ഇത് നിയമവിരുദ്ധവും വനവാസി വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.
Discussion about this post