ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമുള്ള 3 ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും- വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമുള്ള മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ.
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ. ബ്രിട്ടീഷ് കാലത്തെ നിയമങ്ങളുടെ സമ്പൂർണ പരിഷ്കരണമാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. പുതിയ നിയമങ്ങൾ നടപ്പിലാകുന്നതോടെ, രാജ്യദ്രോഹം പുനർ നിർവചിക്കപ്പെടുകയും, തീവ്രവാദത്തിന്റെ നിർവചനത്തിന് കൃത്യത വരുകയും ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കൃത്യമായ നിയമ ചട്ട കൂട് വരുകയും ചെയ്യും
പുതിയ നിയമനിർമ്മാണത്തിൻ്റെ പ്രധാന വശങ്ങൾ ഇവയാണ്
ഭാരതീയ ന്യായ സംഹിത, 2023; 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമാണിത്
ഇതിൽ മുൻപുണ്ടായിരുന്ന രാജ്യദ്രോഹം എന്ന വകുപ്പ് ഇല്ലാതാക്കി, പകരം വിഘടനവാദം, കലാപം, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്‌ക്കെതിരായ പ്രവർത്തനങ്ങളെ ശിക്ഷിക്കുന്ന മറ്റൊരു വ്യവസ്ഥ അവതരിപ്പിച്ചു.
പ്രായപൂർത്തിയാകാത്തവരെ കൂട്ടബലാത്സംഗം ചെയ്തതിനും ആൾക്കൂട്ട കൊലപാതകത്തിനും വധശിക്ഷ
സാമൂഹിക സേവന പ്രവർത്തനങ്ങൾ ഇനി മുതൽ ശിക്ഷയുടെ ഭാഗമാകും എന്നിവയാണ് പ്രധാന സവിശേഷതകൾ
ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, 2023; ഇത് സി ആർ പി സി , 1973-ന് പകരമായാണ്
സമയബന്ധിതമായ അന്വേഷണം, വാദങ്ങൾ പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ വിചാരണ, എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന സവിശേഷത. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ മൊഴിയുടെ വീഡിയോ റെക്കോർഡിംഗ് ഇതിൽ നിർബന്ധമാക്കിയിട്ടുണ്ട്
ഭാരതീയ സാക്ഷ്യം, 2023 ഇത് 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരമായിട്ടാണ്
ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ റെക്കോർഡുകൾ, ഇമെയിലുകൾ, സെർവർ ലോഗുകൾ, കമ്പ്യൂട്ടറുകൾ, സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, എസ്എംഎസ്, വെബ്‌സൈറ്റുകൾ, ലൊക്കേഷൻ തെളിവുകൾ, മെയിലുകൾ, ഉപകരണങ്ങളിലെ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന തെളിവുകൾ കോടതികളിൽ ഹാജരാക്കുകയും സ്വീകാര്യമാക്കുകയും ചെയ്യും.
കേസ് ഡയറി, എഫ്ഐആർ, കുറ്റപത്രം, വിധി ഉൾപ്പെടെ എല്ലാ രേഖകളുടെയും ഡിജിറ്റലൈസേഷൻ എന്നിവ നിര്ബന്ധമാകും
Discussion about this post