എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദ കേസിൽ എസ്എഫ്‌ഐ അന്വേഷണത്തെ എതിർക്കുന്നത് എന്തിനെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ ചോദ്യം. പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ കെഎസ്‌ഐഡിസിയെന്നും കോടതി ആരാഞ്ഞു.
പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമല്ലേ കെഎസ്‌ഐഡിസി. അങ്ങനെയിരിക്കെ കേന്ദ്ര അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. പിന്നെ എന്തിനാണ് അന്വേഷണത്തെ എതിർക്കുന്നത്. പൊതുപണം ഉപയോഗിച്ചാണ് 13 ശതമാനത്തിലധികം ഷെയർ സി എം ആർ എല്ലിൽ വാങ്ങിയത്. കരിമണൽ കമ്പനിയുടെ ഡയറ്കടർ ബോർഡിൽ കെ എസ് ഐ ഡി സിയുടെ ഒരു നോമിനിയുമുണ്ട്. എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് എന്താണെന്നും കോടതി ചോദിച്ചു.
നിങ്ങളുടെ നോമിനിക്ക് കമ്പനിയിൽ നടന്നത് എന്തെന്ന് അറിയില്ല എന്നാണ് പറയുന്നത്. ഇതിൽ എന്താണ് യുക്തിയെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കൊച്ചിയിലെ കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ നിന്ന് പണം നൽകിയത് അറിഞ്ഞില്ലെന്നായിരുന്നു കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചിരുന്നത്. ഇതിനോടായിരുന്നു കോടതിയുടെ പരാമർശം.
Discussion about this post