2019ലെ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മുസ്ലിം വോട്ടിന്റെ 9% ബിജെപി നേടിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും വിവിധ അഭിപ്രായ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. മുസ്ലീം വിഭാഗത്തിലെ യുവ വോട്ടർമാരാണ് പരമ്പരാഗത രീതിയിൽ തുടർന്നിരുന്ന മത രാഷ്ട്രീയം വിട്ട് ബിജെപിയെ പിന്തുണയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുസ്ലീം യുവാക്കൾ കൂടുതലായി ബിജെപിയെ പിന്തുണയ്ക്കുന്നതിനുള്ള പ്രധാന കാരണം കേന്ദ്രസർക്കാരിൽ നിന്നുമുള്ള വികസന പദ്ധതികൾ തന്നെയാണ്. മതേതര രാഷ്ട്രീയ പാർട്ടികൾ എന്ന് സ്വയം പ്രഖ്യാപിക്കുന്ന പല പാർട്ടികളും പറയുന്നതും ചെയ്യുന്നതും വിഡ്ഢിത്തം ആണെന്നാണ് പുതിയ തലമുറയിലെ മുസ്ലീം യുവാക്കൾ കരുതുന്നത്. ബിജെപി ഹിന്ദുത്വ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് ഈ മതേതര രാഷ്ട്രീയ പാർട്ടികൾ പറഞ്ഞുകൊണ്ടേ ഇരിക്കുമ്പോഴും യഥാർത്ഥത്തിൽ ബിജെപി വികസന രാഷ്ട്രീയത്തിൽ ഊന്നൽ നൽകുകയാണെന്നാണ് യുവജനങ്ങൾ അഭിപ്രായപ്പെടുന്നത്.
നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിൽ നിന്നും തങ്ങൾ കരുതിയതിലും കൂടുതൽ ആണ് ലഭിച്ചതെന്നാണ് വലിയൊരു വിഭാഗം മുസ്ലീങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നത്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും ശൗചാലയങ്ങൾ എത്താൻ 70 വർഷത്തോളം എടുത്തു. നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തിന്റെ എല്ലാ മൂലയിലേക്കും ഒരുപോലെ വികസനം എത്തുന്നത് എങ്ങനെയാണെന്ന് കാണിച്ചു തന്നു. ഗ്യാസും വൈദ്യുതിയും ഓരോ ഗ്രാമീണ പ്രദേശങ്ങളിൽ പോലും എത്തിച്ചു. ജാതിയോ മതമോ അടിസ്ഥാനമാക്കിയല്ലാതെ എല്ലാ പൗരന്മാർക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ സൃഷ്ടിച്ചു. രാജ്യത്തെ മികച്ച റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ടായതും മോദി സർക്കാരിന്റെ കാലത്താണ്, എന്നുമാണ് വിവിധ സർവേകളിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവർ അഭിപ്രായപ്പെടുന്നത്.
Discussion about this post