ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന സംഘത്തിന്റെ പേരുകൾ ഇന്ന് പുറത്തുവിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും രാജ്യത്തിന്റെ അഭിമാന പദ്ധതിയുടെ ഭാഗമാകുന്നവരുടെ പേരുകൾ പ്രഖ്യാപിക്കുക. ദൗത്യ സംഘത്തിൽ മലയാളി കൂടിയുണ്ട്.
നാല് പേരാണ് ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നത്. നാല് പേരും വ്യോമസേന പൈലറ്റുമാരാണ്. സംഘത്തിന്റെ കമാൻഡറായിട്ടാണ് മലയാളിയെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് വിവരം. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരാണ് കമാൻഡർ എന്നാണ് സൂചന. അദ്ദേഹത്തിന് പുറമേ ആൻഗഡ് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ എന്നിവരുടെ പേരുകളും ദൗത്യ സംഘത്തിന്റെ പട്ടികയിൽ ഉണ്ട്.
തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ വച്ചായിരിക്കും പ്രധാനമന്ത്രി ദൗത്യ സംഘത്തിന്റെ പേരുകൾ വെളിപ്പെടുത്തുക. ഇവർക്ക് ആസ്ട്രനോട്ട് വിംഗ്‌സ് പട്ടവും പ്രധാനമന്ത്രി കൈമാറും. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ സംഘം റഷ്യയിൽ നിന്നും പരിശീലനം നേടിയിരുന്നു.
2020ലായിരുന്നു ഗഗൻയാൻ ദൗത്യ സംഘത്തെ തിരഞ്ഞെടുത്തത്. തുടർന്ന് ഇവരെ റഷ്യയിലേക്ക് അയച്ച് പരിശീലനം നൽകുകയായിരുന്നു. ഇതിനിടെ ഉണ്ടായ കൊറോണയും ഇതേ തുടർന്നുണ്ടായ നിയന്ത്രണങ്ങളുമെല്ലാം പരിശീലനത്തെ ബാധിച്ചിരുന്നു. അടുത്ത വർഷമാണ് ഗഗൻയാൻ ദൗത്യം ഭാരതം നടപ്പാക്കുന്നത്.
Discussion about this post