എറണാകുളം : ടിപി ചന്ദ്രശേഖരന്റെ കൊലപാതകം വിയോജിക്കാനുള്ള പൗരന്റെ അവകാശത്തിന് നേരെയുള്ള കടന്നുകയറ്റം ആണെന്ന് കോടതി. ടിപി കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും എംഎൽഎയും ആയ കെ കെ രമ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുണ്ടായ ആക്രമണമാണ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകം എന്നും കോടതി നിരീക്ഷിച്ചു.
ടിപി ചന്ദ്രശേഖരന്റെ തല റോഡിൽ തെങ്ങിൻ പൂക്കുല പോലെ ചിതറും എന്ന് കെ കെ കൃഷ്ണൻ നടത്തിയ പ്രസംഗം നടപ്പിൽ വരുത്തുകയാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്തുള്ള കൊലപാതകം അല്ല ടി പി ചന്ദ്രശേഖരന്റേത്. ടിപിയെ കൊല്ലാനായി ദീർഘകാലത്തെ ഗൂഢാലോചനയാണ് നടന്നത്. അതിക്രൂരമായി നെഞ്ചിലും മുഖത്തും തലയിലും വെട്ടേറ്റിരുന്നു. കുടുംബത്തിന് അദ്ദേഹത്തിന്റെ മുഖം പോലും കാണാൻ കഴിയാത്ത തരത്തിലാണ് വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ആണ് കെ കെ രമ നൽകിയിട്ടുള്ള ഹർജി പരിഗണിക്കുന്നത്. ടിപി ചന്ദ്രശേഖരനുമായി യാതൊരു ബന്ധവുമില്ലാത്ത വാടക കൊലയാളികളെ കൊണ്ടാണ് നിഷ്ഠൂരവും പൈശാചികവുമായ തരത്തിൽ കൊലപാതകം നടത്തിച്ചത്. പ്രതികൾക്ക് ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ശിക്ഷ ഉയർത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി.
Discussion about this post