ന്യൂഡൽഹി: വികസിത ഭാരതം വികിസിത മദ്ധ്യപ്രദേശ് പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 17,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ജലസേചനം, റോഡ് , റെയിൽവേ, കൽക്കരി , വ്യവസായം തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ. വീഡിയോ കോൺഫറൻസിലൂടെയണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുത്തത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് മദ്ധ്യപ്രദേശിൽ 30 ലധികം റെയിൽവേ സ്‌റ്റേഷനുകളുടെ പുനർവികസന പദ്ധതികൾക്ക് ആരംഭം കുറിച്ചിരുന്നു. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ ഇരട്ടി വേഗത്തിലാണ് വികസനം ഉറപ്പാക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികളിലൂടെ മദ്ധ്യപ്രദേശിലെ ജനങ്ങളുടെ ജീവിതം സുഖകരമാക്കും. കൂടാതെ കൂടുതൽ തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ തഹസിൽ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 5500 കോടി രൂപയുടെ ജലസേചന പദ്ധതികൾക്കും മോദി ആരംഭം കുറിച്ചു. ജലസേചന പദ്ധതികളിലൂടെ ഡിൻഡോരി, അനുപ്പൂർ, മണ്ഡല ജില്ലകളിലെ 75000 ഹെക്ടറിലധികം കൃഷിഭൂമിയിൽ ജലസേചനം നടത്താൻ സാധിക്കും. വൈദ്യുതി ലഭ്യത വർധിപ്പിക്കാനും കുടിവെള്ള ക്ഷാമം ഇല്ലാതാക്കാനും ഇതുവഴി കഴിയും.
ഝാൻസി-ജാഖ്ലോൺ ഡിവിഷനിലും ധൗര-ആഗസോദ് റൂട്ടിലും റെയിൽ കണക്റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 2,200 കോടി രൂപയുടെ റെയിൽവേ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ, 1000 കോടി രൂപയിലധികം വരുന്ന കൽക്കരി മേഖലയിലെ പദ്ധതികളും അദ്ദേഹം അനാച്ഛാദനം ചെയ്യ്തു.
Discussion about this post