തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിഞ്ചുകുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓടയിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മലപ്പുറത്തു നിന്നും കാണാതായ കുഞ്ഞാണെന്നാണ് സൂചന.
മലപ്പുറം തിരൂരിൽ നിന്നുമാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. മൂന്നുമാസം മുമ്പാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ശ്രീപ്രിയ, കാമുകൻ ജയസൂര്യൻ, ബന്ധുക്കൾ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തമിഴ്നാട് സ്വദേശികളാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ള പ്രതികൾ. പോണ്ടിച്ചേരി കൂടല്ലൂർ സ്വദേശിനിയായ 19 വയസ്സുകാരി ശ്രീപ്രിയയാണ് കാമുകനോടൊപ്പം ചേർന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്. ശ്രീപ്രിയയെ തേടി ഇവരുടെ ചേച്ചിയും ഭർത്താവും തിരൂരിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപാണ് ശ്രീപ്രിയ ഉൾപ്പെടെയുള്ളവർ തിരൂരിൽ താമസം ആരംഭിച്ചിരുന്നത്.
ശ്രീപ്രിയ പോണ്ടിച്ചേരിയിൽ ഭർത്താവിനോടൊപ്പം താമസിച്ചു വരുമ്പോഴാണ് ജയസൂര്യനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. മൂന്നുമാസങ്ങൾക്ക് മുൻപാണ് ഇവർ കുഞ്ഞിനോടൊപ്പം കാമുകന്റെ കൂടെ കേരളത്തിലേക്ക് എത്തുന്നത്. തന്നെ മുറിയിൽ പൂട്ടിയിട്ട ശേഷം കാമുകനും ബന്ധുക്കളും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ശ്രീപ്രിയ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Discussion about this post