ആ കൊടുംരാത്രി അപഹരിച്ചെടുത്തത് ഒരു നാടിന്റെ ജീവനും ജീവനോപാധികളും മാത്രമല്ല, ഉറ്റവർക്ക് അന്ത്യയാത്ര മൊഴിയാനുള്ള അവസാനത്തെ ആഗ്രഹത്തെക്കൂടിയാണ്. പ്രളയവും ഉരുളും എടുത്തുറിഞ്ഞുടച്ച മനുഷ്യരൂപങ്ങളെ പൂർണ്ണമായി തിരികെ നൽകാൻ പോലും പ്രകൃതി അന്ന് തയ്യാറായില്ല. പേരിനൊരു ഭൗതികശരീരം മാത്രം ലഭിച്ചവർ, ഒരു അടയാളം മാത്രം വച്ച് സ്വന്തം ചോരകളെ മണ്ണിൽ യാത്രയാക്കിയവർ… ഒടുവിൽ, ഒരു കുഞ്ഞുടലിനെ തിരിച്ചറിഞ്ഞത് അവളുടെ കരിവളയിട്ട കുഞ്ഞുകൈകൾ കണ്ട മാത്രയിലാണെന്ന യാഥാർത്ഥ്യം ഇന്നും കേരളത്തിന്റെ കണ്ണീരണിയിക്കുന്ന ഓർമ്മയാണ്. അതെ, കേരളത്തെ ഒന്നാകെ പിടിച്ചുലച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മഹാദുരന്തത്തിന് ഇന്ന് രണ്ട് ആണ്ട് തികയുന്നു.
2024 ജൂലൈ 30-ന്റെ ആ കറുത്ത അർദ്ധരാത്രിയിലാണ് അട്ടമല, മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ പച്ചപ്പുനിറഞ്ഞ മനോഹര ഗ്രാമങ്ങളെ പ്രകൃതി തന്റെ സംഹാരതാണ്ഡവത്തിൽ ഭൂപടത്തിൽ നിന്നുതന്നെ അപ്രത്യക്ഷമാക്കിയത്. അന്ന് പുരയ്ക്ക് മീതെ പെയ്തുതുടങ്ങിയ നനുത്ത മഴ അവർക്ക് എന്നും കാണുന്ന സാധാരണ മഴ മാത്രമായിരുന്നു. നാളത്തെ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ട് നാലു ചുമരുകൾക്കുള്ളിൽ പ്രിയപ്പെട്ടവർക്കൊപ്പം ഉറങ്ങാൻ കിടന്ന സാധു മനുഷ്യരുടെ മേലേക്കാണ് ചാലിയാറിന്റെ ഓളങ്ങളും കൂറ്റൻ പാറക്കെട്ടുകളും രാക്ഷസ രൂപത്തിൽ പാഞ്ഞടുത്തത്. ജൂലൈ 29 രാത്രി 11.45-ഓടെ പുഞ്ചിരിമട്ടത്തുണ്ടായ ആദ്യ മണ്ണിടിച്ചിൽ നിമിഷാർദ്ധത്തിലാണ് സർവ്വതും വിഴുങ്ങുന്ന ഉരുൾപൊട്ടലായി മാറിയത്. അർദ്ധരാത്രി 12-നും ഒന്നിനും ഇടയിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണും ചെളിയും കലർന്ന വൻ പ്രവാഹം പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള 8 കിലോമീറ്റർ ചുറ്റളവിൽ വിനാശം വിതച്ചു.
അപകടവിവരം അറിഞ്ഞ് പുലർച്ചെയോടെ രക്ഷാകരങ്ങൾ വയനാടിന്റെ മണ്ണിലേക്ക് കുതിച്ചെത്തി. പ്രതികൂല കാലാവസ്ഥയും തകർന്ന പാലങ്ങളും കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങളും തരണം ചെയ്ത് പുലർച്ചെ 3.10-ഓടെ സൈന്യവും, 4.55-ഓടെ എൻഡിആർഎഫും ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടത്തിയത്. ദിവസങ്ങളോളം നീണ്ട തെരച്ചിലിൽ നൂറുകണക്കിന് ജീവനുകൾ രക്ഷപ്പെടുത്തിയെങ്കിലും, 298 നിരപരാധികളായ മനുഷ്യർക്കാണ് ആ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. 390-ലേറെ പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ചാലിയാർ പുഴയിലൂടെയും നിലമ്പൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 223 ശരീരഭാഗങ്ങളാണ് പിന്നീട് കണ്ടെത്തിയത്. ഇതിൽ ഡിഎൻഎ പരിശോധനയിലൂടെ 99 പേരെ മാത്രമാണ് തിരിച്ചറിയാനായത്. തിരിച്ചറിയപ്പെടാത്ത ബാക്കി അവശിഷ്ടങ്ങൾ ഒരൊറ്റ ശ്മശാനത്തിൽ വലിയൊരു അടയാളമായി മാറിക്കിടക്കുന്നു.
ഒരു നാടിന്റെ മേൽവിലാസവും സംസ്കാരവും നിലനിൽപ്പും പൂർണ്ണമായി ഇല്ലാതാക്കിയ ഈ ദുരന്തത്തിൽ നിന്ന് വയനാടൻ ജനത ഇന്ന് പതുക്കെ അതിജീവനത്തിന്റെ പുതുനാമ്പുകൾ മുളപ്പിക്കുകയാണ്. ഇനിയൊരിക്കലും നഷ്ടപ്പെട്ടത് തിരികെ ലഭിക്കില്ലെന്ന തിരിച്ചറിവിലും, പ്രിയപ്പെട്ടവരുടെ മായാത്ത ഓർമ്മകളെ നെഞ്ചിലേറ്റി അവർ പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ഇനിയൊരു ദുരന്തത്തിനും ഇരയാകരുതേ എന്ന പ്രാർത്ഥനയോടെ, തളിർത്തു തുടങ്ങുന്ന ആ അതിജീവന ജീവിതങ്ങൾക്ക് മുന്നിൽ കാലം നീതി കാണിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.











