കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ക്രൂരതകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികളെ അറസ്റ്റ് ചെയ്യാൻ പശ്ചിമ ബംഗാളിലെ ഭരണപക്ഷത്തിന് താത്പര്യമില്ല. ബംഗാളിലെ സ്ത്രീകളെ വോട്ട് ബാങ്കുകളായി മാത്രമാണ് മമത സർക്കാർ കാണുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കൃഷ്ണനഗറിലെ ജനങ്ങള അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാ, മതി, മനുഷ് എന്ന മുദ്രാവാക്യം ഉപയോഗിച്ച് ടിഎംസി സർക്കാർ സ്ത്രീകളെ വോട്ട് ബാങ്ക് മാത്രമാക്കി മാറ്റുകയാണ്. സന്ദേശ്ഖാലിയിലെ സ്ത്രീകൾ നീതിക്ക് വേണ്ടി കരയുമ്പോൾ ടിഎംസി സർക്കാർ മറ്റെവിടെയോ നോക്കി ഇരിക്കുകയാണ്. സന്ദേശ്ഖാലിയിൽ സ്ത്രീകളെ അതിക്രൂര പീഡനത്തിനിരയാക്കിയ പ്രതികൾ അറസ്റ്റിലാകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല. ബംഗാളിലെ പോലീസും ഇത് ആഗ്രഹിക്കുന്നില്ല. കുറ്റവാളികൾ തന്നെയാണ് അവർ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്. എന്നാൽ, ബംഗാളിലെ നാരീ ശക്തി ദുർഗാ ദേവിയെ പോലെ നിലകൊണ്ടു. എല്ലാ ബിജെപി പ്രവർത്തകരും സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് വേണ്ടി പോരാടി. അതോടെ, സംസ്ഥാന സർക്കാർ മുട്ടുകുത്തി. ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ തയ്യാറായി’- പ്രധാനമന്ത്രി പറഞ്ഞു.
സന്ദേശ്ഖാലിയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ കനത്ത പ്രതിഷേധമണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു വന്നത്. തങ്ങൾ നേരിട്ട പീഡനങ്ങൾക്ക് കാരണക്കാരായ ടിഎംസി നേതാക്കളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശ്ഖാലിയിലെ സ്ത്രീകൾ തെരുവുകളിൽ പ്രതിഷേധം ജ്വലിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഷാജഹാനെ പാർട്ടിയിൽ നിന്നും ആറ് വർഷത്തേക്ക് സസ്‌പെൻഡും ചെയ്തിരുന്നു.
Discussion about this post