2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ യുവ വിസ്മയം ലമീൻ യമാലിനെ എങ്ങനെ തടയുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി അർജന്റീന മുഖ്യ പരിശീലകൻ ലയണൽ സ്കലോണി. യമാലിനെ സ്വന്തം മുറിയിൽ പൂട്ടിയിടുന്നതാണ് അവനെ തടയാനുള്ള ഏറ്റവും നല്ല വഴിയെന്നാണ് സ്കലോണി തമാശയായി പറഞ്ഞത്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഈ യുവതാരം പുറത്തെടുക്കുന്നതെന്നും ഫുട്ബോൾ ലോകത്തിന് ലഭിച്ച ഒരു നിധിയാണ് അവനെന്നും സ്കലോണി പ്രശംസിച്ചു. ലമീൻ യമാൽ തികച്ചും അസാധാരണനായ ഒരു കളിക്കാരനാണെന്നും ഭാവിയിൽ സ്പെയിനിന് ഒരുപാട് സന്തോഷം നൽകാൻ പോകുന്ന പ്രതിഭയാണെന്നും വ്യക്തമാക്കിയ സ്കലോണി, ആ സന്തോഷം എന്തായാലും ഞായറാഴ്ചത്തെ ഫൈനലിൽ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്ന് കൂട്ടിച്ചേർത്തു. ലയണൽ മെസിയെപോലെ തന്നെ മൈതാനത്ത് മാർക്ക് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കളിക്കാരിൽ ഒരാളാണ് യമാലെന്നും സ്കലോണി പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു.
സ്പെയിനിനെതിരായ കലാശപ്പോരാട്ടത്തിന് മുന്നോടിയായുള്ള അർജന്റീനയുടെ തയാറെടുപ്പുകളെക്കുറിച്ചും സ്കലോണി വിശദീകരിച്ചു. മാർച്ചിൽ സ്പെയിനുമായി ഒരു മത്സരം നിശ്ചയിച്ചിരുന്നതിനാൽ അവരെക്കുറിച്ച് മുൻപ് തന്നെ വിശകലനം ചെയ്തിരുന്നുവെന്നും, എന്നാൽ ഡിസംബർ മുതൽ ലോകകപ്പിൽ നേരിടാൻ സാധ്യതയുള്ള എല്ലാ ടീമുകളെക്കുറിച്ചും തങ്ങൾ കൃത്യമായ പഠനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പെയിനിനെ മറ്റ് ടീമുകളേക്കാൾ കൂടുതൽ പ്രത്യേകമായി പഠിച്ചിട്ടില്ലെന്നും ഫൈനലിൽ എത്താൻ സാധ്യതയുള്ള എല്ലാ എതിരാളികളെയും ഒരുപോലെയാണ് വിലയിരുത്തിയതെന്നും സ്കലോണി വ്യക്തമാക്കി. ന്യൂജേഴ്‌സിയിൽ നടക്കുന്ന ഈ കിരീടപ്പോരാട്ടത്തിൽ സ്പെയിനിനെ പരാജയപ്പെടുത്താനായാൽ, 1962-ൽ ബ്രസീലിന് ശേഷം തുടർച്ചയായി രണ്ട് ലോകകപ്പ് ട്രോഫികൾ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം അർജന്റീനയ്ക്ക് സ്വന്തമാകും.
ഞായറാഴ്ച നടക്കാൻ പോകുന്നത് അർജന്റീന നായകൻ ലയണൽ മെസിയുടെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന സൂചനകൾക്കിടയിൽ, താരത്തിന് ആദരവർപ്പിക്കാനും ആരാധകരോട് ഈ നിമിഷങ്ങൾ ആസ്വദിക്കാനും സ്കലോണി ആഹ്വാനം ചെയ്തു. മെസി ഫുട്ബോളിന്റെ ശുദ്ധമായ ചരിത്രവും ഒരു ഇതിഹാസവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മുപ്പത്തൊൻപതാം വയസ്സിലും ഒരു ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ നയിക്കുക എന്നത് വിശ്വസിക്കാനാകാത്ത കാര്യമാണെന്നും അതുകൊണ്ട് തന്നെ ഈ നിമിഷങ്ങൾ നമ്മൾ പൂർണ്ണമായി ഉൾക്കൊള്ളണമെന്നും സ്കലോണി വ്യക്തമാക്കി. 1986-ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ഡീഗോ മറഡോണയുടെ അസാന്നിധ്യം മെസ്സിയുടെ ഈ നേട്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. നിർഭാഗ്യവശാൽ മറഡോണ ഇന്ന് നമ്മളോടൊപ്പമില്ലെന്നും അതുകൊണ്ട് തന്നെ മെസ്സിയെന്ന ഈ ഇതിഹാസത്തെയും ഒപ്പമുള്ള കളിക്കാരെയും നമ്മൾ ഹൃദയത്തോട് ചേർത്തുപിടിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ ഉൾപ്പെടെ ഈ സുവർണ്ണ തലമുറ കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്നും അതിന് ഈ കളിക്കൂട്ടത്തോട് താൻ എപ്പോഴും കടപ്പെട്ടിരിക്കുമെന്നും സ്കലോണി വൈകാരികമായി കൂട്ടിച്ചേർത്തു. ഇത്രയും കാലം ഉയർന്ന നിലവാരത്തിൽ മത്സരിച്ച് മറ്റൊരു ലോകകപ്പ് ഫൈനലിൽ കൂടി എത്തുക എന്നത് എളുപ്പമായിരുന്നില്ല. ഫൈനലിൽ വിജയിച്ചില്ലെങ്കിൽ പോലും ഈ ടീമിന്റെ ഇതുവരെയുള്ള പ്രയാണം അവിശ്വസനീയമാണെന്ന് സ്കലോണി വിലയിരുത്തി. ഞായറാഴ്ചത്തേത് മെസിയെക്കുറിച്ച് അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മെസി എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരമായതിനാൽ തനിക്ക് അതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും പറഞ്ഞാണ് സ്കലോണി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.












