ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ നിർണ്ണായക വിപ്ലവത്തിന് വഴിതുറക്കാവുന്ന വമ്പൻ കണ്ടുപിടിത്തവുമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ്-ടെക് സ്റ്റാർട്ടപ്പ് കമ്പനി. പകൽ സമയങ്ങളിൽ സോളാർ പാനലുകൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കുറഞ്ഞ ചെലവിൽ ദീർഘനേരം സംഭരിച്ചു വെക്കാനുള്ള ‘അയൺ-എയർ’ (Iron-Air) ബാറ്ററികളാണ് ‘മൈൻ ഇലക്ട്രിക്’ (Meine Electric) എന്ന സ്റ്റാർട്ടപ്പ് കമ്പനി വിജയകരമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. വെറും ആറ് മണിക്കൂർ കൊണ്ട് പൂർണ്ണമായി ചാർജ് ചെയ്യാനും, തുടർന്ന് 18 മണിക്കൂറിലധികം തുടർച്ചയായി വൈദ്യുതി വിതരണം ചെയ്യാനും ഈ ബാറ്ററികൾക്ക് സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ പ്രിയാൻഷ് മോഹൻ വ്യക്തമാക്കി. 2030-ഓടെ 500 ഗിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് വലിയ ഊർജ്ജം പകരുന്നതാണ് ഈ തദ്ദേശീയ സാങ്കേതികവിദ്യ.
പകൽ സമയങ്ങളിൽ സോളാർ ഗ്രിഡുകൾ പ്രവർത്തിക്കുന്ന രീതിക്ക് കൃത്യമായി അനുയോജ്യമാകുന്ന വിധത്തിലാണ് ഈ ബാറ്ററിയുടെ ചാർജിംഗ്-ഡിസ്ചാർജിംഗ് സൈക്കിൾ ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ആഗോളതലത്തിൽ ലഭ്യമായ പരമ്പരാഗത അയൺ-എയർ ബാറ്ററികൾ പൂർണ്ണമായി ചാർജ് ആകാൻ ദിവസങ്ങൾ എടുക്കുമ്പോൾ, മൈൻ ഇലക്ട്രിക് വികസിപ്പിച്ച ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഈ സമയത്തെ വെറും 6 മണിക്കൂറായി ചുരുക്കി. പ്രശസ്തമായ യുഎസ് എനർജി സർവീസ് കമ്പനിയായ കസ്റ്റമൈസ്ഡ് എനർജി സൊല്യൂഷൻസിന്റെ (CES) ലാബിൽ നടത്തിയ കടുത്ത പരിശോധനകളിൽ ഈ ബാറ്ററിയുടെ പ്രവർത്തനക്ഷമത വിജയകരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇരുമ്പ് തുരുമ്പെടുക്കുന്ന പ്രകൃതിദത്ത പ്രക്രിയയെ നിയന്ത്രിത രീതിയിൽ തിരിച്ചുവിട്ടാണ് (Reversible Rusting) ഈ ബാറ്ററിയിൽ ഊർജ്ജം സംഭരിക്കുന്നത്.
നിലവിൽ വിപണിയിലുള്ള ലിഥിയം-അയൺ ബാറ്ററികളേക്കാൾ പതിന്മടങ്ങ് സുരക്ഷിതവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ നിർമ്മാണച്ചെലവുമാണ് അയൺ-എയർ ബാറ്ററികളുടെ പ്രധാന സവിശേഷത. ലിഥിയം, വനേഡിയം പോലുള്ള അപൂർവ്വ ലോഹങ്ങൾക്ക് പകരം പ്രകൃതിയിൽ സുലഭമായി ലഭിക്കുന്ന ഇരുമ്പ്, വായു, വെള്ളം എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി മുൻ ചെയർമാൻ പങ്കജ് ബത്ര ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ഈ സാങ്കേതികവിദ്യയെ ഗ്രിഡ് ലെവൽ സംഭരണ രംഗത്തെ ‘വിപ്ലവകരം’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ ഈ സാങ്കേതികവിദ്യയിൽ 4 പേറ്റന്റുകൾ സ്വന്തമാക്കിയ കമ്പനി, 7 എണ്ണത്തിന് കൂടി അപേക്ഷ നൽകിയിട്ടുണ്ട്. 2026-ലെ നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് ഉൾപ്പെടെ സ്വന്തമാക്കിയ മൈൻ ഇലക്ട്രിക്, പ്രമുഖ ഊർജ്ജ ഉൽപ്പാദകരുമായി ചേർന്ന് രണ്ട് പൈലറ്റ് പ്രോജക്ടുകൾക്ക് കരാറൊപ്പിട്ടു കഴിഞ്ഞു. 2027-ന്റെ തുടക്കത്തോടെ ഈ ബാറ്ററികൾ ഇന്ത്യൻ പവർ ഗ്രിഡുകളുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.











