ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നും മത്സരിക്കാൻ കഴിയുന്നത് അഭിമാനവും സന്തോഷവും ഉള്ള കാര്യമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ന്യൂഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു രാജീവ് ചന്ദ്രശേഖർ ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
” ജന്മനാട്ടിൽ നിന്നും മത്സരിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനവും ആവേശവും ഉണ്ട്. തിരുവനന്തപുരത്തിന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വികസനങ്ങളെ കുറിച്ച് ചർച്ചകൾ നടത്തും. തിരുവനന്തപുരത്തെ ജനങ്ങളുടെ പിന്തുണയുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നന്ദി അറിയിക്കുന്നു” എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
“18 വർഷത്തെ പൊതു ജീവിതത്തിനും രാജ്യസഭാ എംപി സ്ഥാനത്തിനും കേന്ദ്രമന്ത്രിസ്ഥാനത്തിനും ശേഷമാണ് ഇപ്പോൾ തന്റെ ജന്മനാട്ടിൽ നിന്ന് തന്നെ മത്സരിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. അത് വളരെ സന്തോഷമുള്ള കാര്യമാണ്. തിരുവനന്തപുരത്തെ ജനങ്ങളുടെ സുപ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ലക്ഷ്യം” എന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
Discussion about this post