ഇസ്ലാമാബാദ്; ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരൻ കൂടി പാകിസ്താനിൽ മരിച്ച നിലയിൽ. കശ്മീരിലെ പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗൺസിലിൻറെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീൽ. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ഇന്നലെ ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ഒക്ടോബറിൽ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ഭീകരസംഘടനയായ ടെഹരീക് ഉൽ മുജാഹിദ്ദീന്റെ തലവൻ കൂടിയാണ് മരിച്ച ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ. പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ, ജമ്മു കശ്മീരിൽ നടന്ന വിവിധ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.
അജ്ഞാതർ’ നടത്തിയ ദ്രുതഗതിയിലുള്ള കൊലപാതകങ്ങൾ കാരണം പാകിസ്താനെ ‘സുരക്ഷിത സങ്കേതം’ എന്ന് കരുതിയിരുന്ന തീവ്രവാദികൾ കഴിഞ്ഞ ഒരു വർഷമായി ഭയത്തിലാണ്. കഴിഞ്ഞ മാസങ്ങളിൽ, ‘അജ്ഞാതരായ മനുഷ്യർ’ പാകിസ്ഥാനിൽ നിരവധി ഉന്നത ഭീകരരെ വെടിവച്ചു കൊന്നു. ഇന്ത്യ തിരയുകയായിരുന്ന ഇരുപതോളം ഭീകരരാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഈ പട്ടികയിലെ അവസാന കണ്ണിയാണ് ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ
Discussion about this post