ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ കോടതി ഇടപെട്ടതോടെ അടവ് മാറ്റിപ്പിടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മാർച്ച് 12 ന് ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സമൻസുകൾക്ക് മറുപടി അയച്ചു. അപ്പോഴും നേരിട്ട് ഹാജരാകാൻ കഴിയില്ല എന്ന് തന്നെയാണ് കെജ്രിവാൾ നിലപാട് എടുക്കുന്നത്.
അരവിന്ദ് കെജ്‌രിവാൾ ഇതുവരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) ഒന്നിലധികം സമൻസുകൾ ഒഴിവാക്കിയിട്ടുണ്ട്, സമൻസുകൾ നിയമവിരുദ്ധമാണെന്നും വിഷയം കോടതിയിലായതിനാൽ കാത്തിരിക്കുകയാണ് എന്നുമായിരുന്നു കെജ്രിവാളിന്റെ വാദം. എന്നാൽ അടുത്തിടെ തമിഴ്‌നാട് സർക്കാർ കൊടുത്ത ഒരു കേസിൽ വന്ന ഒരു വിധിയിൽ സുപ്രീം കോടതി ഇ ഡി യുമായി സംസ്ഥാന സർക്കാരുകൾ സഹകരിക്കാത്തതിനെ നിശിതമായി വിമർശിക്കുകയും, ഇ ഡി പോലുള്ള ഭരണഘടനാ ഏജൻസികളുമായി സഹകരിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും ചെയ്തു.
ഇതിനെ തുടർന്നാണ് ഇപ്പോൾ ഹാജരാകാൻ സമ്മതമാണ് എന്ന് പറഞ്ഞു കൊണ്ടുള്ള മറുപടി അരവിന്ദ് കെജ്രിവാൾ നൽകിയിരിക്കുന്നത്. അതെ സമയം നേരിട്ട് ഹാജരാകാൻ ഇപ്പോഴും കെജ്രിവാൾ തയ്യാറാകാത്തത് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്
Discussion about this post