തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന്റെ കുടുംബത്തെ ബിജെപി ലീഗൽ സെൽ സന്ദർശിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹതകൾ വെളിച്ചത്ത് കൊണ്ടു വരുന്നതിന് ആവശ്യമായ നിയമ സഹായം വാഗ്ദാനം ചെയ്യുന്നതിനായിരുന്നു സന്ദർശനം. ബി.ജെ പി ലീഗൽ സെൽ തിരുവനന്തപുരം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ മുതിർന്ന അഭിഭാഷകരുടെ സംഘമാണ് സിദ്ധാർതഥിന്റെ കുടുംബത്തെ സന്ദർശിച്ചത്.
സി.ബി.ഐ അന്വേഷണം ആവശ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സംഘം വിലയിരുത്തി. കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാനായി മതിയായ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയോ പ്രതികളെ അറസ്റ്റുചെയ്യുകയോ വേണ്ട വിധം തെളിവുകൾ എത്രയും വേഗം ശേഖരിക്കുകയോ ചെയ്യാതെ അന്വേഷണ സംഘം കാട്ടുന്ന അലംഭാവം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചേക്കും. ഈ കൊടും ക്രൂരകൃത്യത്തിലേക്ക് നയിച്ച ഗൂഡാലോചന അന്വേഷണ സംഘം വളരെ നിസ്സാരമായി കാണുകയാണ്. അന്വേഷണത്തിലെ അദൃശ്യ ഇടപെടലുകൾ സംഘത്തിൻ്റെ പ്രാഥമിക നിഗമനങ്ങളിൽ പോലും ദൃശ്യമാണ് എന്നും ലീഗൽ സെൽ വിലയിരുത്തി.
കേരളത്തിന് പുറത്തുള്ള ഒരു ഏജൻസി അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരികയുള്ളു എന്നതാണ് നിലവിലെ സാഹചര്യം.
സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് നീതികിട്ടും വരെ ഒപ്പമുണ്ടാകുമെന്ന് സംഘം സിദ്ധാർത്ഥിൻ്റെ പിതാവിന് ഉറപ്പു നൽകി. ലീഗൽ സെൽ തിരുവനന്തപുരം ജില്ലാ കോ കൺവീനർ അഡ്വ: പ്രകാശ് അർ സി , ജില്ലാ സമിതി അംഗം അഡ്വ. ഹണി പണിക്കർ , മുതിർന്ന അഭിഭാഷകരായ അഡ്വ. കണ്ണമൂല സന്തോഷ് കുമാർ ,അഡ്വ . ഡാനി ജെ പോൾ, അഡ്വ ഐക്കര അനിൽ കുമാർ എന്നിവരാണ് സിദ്ധാർത്ഥിന്റെ കുടുംബത്തെ സന്ദർശിച്ചത്.
Discussion about this post