വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സർവ്വകലാശാല ഡീനിനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ. കാരണം കാണിക്കൽ നോട്ടീസിന് ഇവർ നൽകിയ മറുപടി ചാൻസലർ തള്ളിയതിന് പിന്നാലെയാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നാണ് ഇവർ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിരുന്നത്.
പൂക്കോട് വെറ്റിനറി സർവകലാശാല ഡീൻ ഡോ. എം കെ നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥൻ എന്നിവർക്കാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിന് ഇരുവരും നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്. സിദ്ധാർത്ഥിന്റെ മരണത്തിൽ എല്ലാം നിയമപരമായാണ് ചെയ്തതെന്നും മരണം അറിഞ്ഞപ്പോൾ തന്നെ ഇടപെട്ടു എന്നും ആയിരുന്നു ഇരുവരും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയിരുന്നത്.
ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരായ സസ്പെൻഷൻ നടപടി സ്വാഗതം ചെയ്യുന്നെങ്കിലും ഇരുവർക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തേണ്ടത് എന്നാണ് സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ അഭിപ്രായം. കേസിൽ ഇവർ രണ്ടുപേരെയും പ്രതിചേർക്കണമെന്നും സിദ്ധാർത്ഥിന്റെ പിതാവും അമ്മാവനും അഭിപ്രായപ്പെട്ടു.
Discussion about this post