പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർത്ഥ ഹിന്ദു അല്ലെന്നും മോദിക്ക് കുടുംബം ഇല്ലെന്നുമുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമർശത്തെ ന്യായീകരിച്ച് മകൻ തേജസ്വി യാദവ്. അമ്മ മരിച്ചതിനുശേഷം തല മുണ്ഡനം ചെയ്യാത്തതിനാൽ മോദി യഥാർത്ഥ ഹിന്ദുവല്ലെന്നായിരുന്നു കഴിഞ്ഞദിവസം ലാലുപ്രസാദ് യാദവ് പരാമർശം നടത്തിയിരുന്നത്. തന്റെ പിതാവിന്റെ വാക്കുകൾക്ക് ബിജെപിയിൽ ഇത്രയധികം സ്വാധീനമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ടെന്നാണ് തേജസ്വി യാദവ് പരിഹസിച്ചത്. മാതാവ് മരിച്ചാൽ തല മുണ്ഡനം ചെയ്യുന്നതാണ് തങ്ങളുടെ ആചാരം എന്നും മറ്റുള്ളവർ എങ്ങനെയാണെന്ന് അറിയില്ലെന്നും തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.
ലാലു പ്രസാദ് യാദവിന്റെ വിവാദ പരാമർശത്തെ തുടർന്ന് ബിജെപി നേതാക്കൾ കൂട്ടമായി വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഞങ്ങളാണ് മോദിയുടെ കുടുംബം എന്ന് വ്യക്തമാക്കിക്കൊണ്ട് എല്ലാ ബിജെപി നേതാക്കളും തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിലെ ബയോ ‘മോദി കാ പരിവാർ’ എന്നാക്കി മാറ്റിയിരുന്നു. രാജ്യത്തുടനീളം വലിയ പ്രതിഫലനമാണ് ‘മോദി കാ പരിവാർ’ ക്യാമ്പയിൻ ഉണ്ടാക്കിയത്.
മോദിക്ക് കുടുംബം ഇല്ലെന്നുള്ള ലാലു പ്രസാദ് യാദവിന്റെ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തെ നേതാക്കൾ എല്ലാവരും സ്വന്തം കുടുംബത്തിന് പ്രാധാന്യം നൽകുന്നവരാണെന്ന് മോദി വിമർശിച്ചു. എന്നാൽ താൻ തന്റെ കുടുംബത്തെക്കാൾ ഉപരി രാജ്യത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നും മോദി അറിയിച്ചു. പ്രതിപക്ഷത്തിന്റെ ഈ കുടുംബവാദം ജനാധിപത്യത്തിനെതിരാണെന്നും എല്ലാ നേതാക്കളും സ്വന്തം കുടുംബത്തിലുള്ളവരെ ഉയർത്തിക്കൊണ്ടു വരുവാനായി രാജ്യത്തെ പുതിയ പ്രതിഭകളെ ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post