കോട്ടയം : ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നേരത്തെ നൽകിയിരുന്ന റിപ്പോർട്ട് തിരുത്തിയതായി മന്ത്രി വി എൻ വാസവൻ. റിപ്പോർട്ടിനെതിരെ എസ്ഡിപിഐയും ജമാഅത് ഇസ്ലാമിയും പ്രതിഷേധിച്ചതോടെയാണ് മന്ത്രി ഇടപെട്ട് പോലീസ് റിപ്പോർട്ട് തിരുത്തിയത് എന്നാണ് സൂചന. മന്ത്രി വി എൻ വാസവന്റെ നിലപാടിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്.
ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു റിപ്പോർട്ട് എസ് പി നൽകിയിരുന്നത്. മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ പോലീസിന്റെ കൈവശമുള്ള സ്ഥലം നൽകുന്നതിന് എതിരായായിരുന്നു ജില്ലാ പോലീസ് മേധാവിയായിരുന്ന കെ കാർത്തിക് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണെന്ന് റിപ്പോർട്ടിൽ പ്രത്യേകം പരാമർശം ഉണ്ടായിരുന്നു.
ഈരാറ്റുപേട്ടയെ കുറിച്ച് മുൻപ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇത്തരം ഒരു റിപ്പോർട്ട് നൽകിയത് എന്നാണ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെടുന്നത്. പണ്ട് എപ്പോഴോ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് അങ്ങനെ പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ അത്തരം പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ റിപ്പോർട്ടിലെ ആ പരാമർശം നീക്കുകയായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി. മിനി സിവിൽ സ്റ്റേഷൻ നിർമിക്കാനായി പോലീസ് ഭൂമി വിട്ടുകൊടുക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.
മന്ത്രിയുടെ നിലപാടിനെതിരെ ബിജെപി രൂക്ഷമായാണ് പ്രതികരിച്ചത്. തീവ്രവാദികൾക്ക് കുടപിടിക്കുന്നതാണ് മാർക്സിസ്റ്റ് പാർട്ടിയുടെ അജണ്ട എന്ന് ബിജെപി കുറ്റപ്പെടുത്തി. എസ്പിയുടെ റിപ്പോർട്ട് തിരുത്തിയ നടപടി തീവ്രവാദികൾക്ക് പാലൂട്ടുന്ന സമീപനമാണ്. തീ കൊള്ളി കൊണ്ട് തല ചൊറിയുന്ന പരിപാടിയാണ് ഇപ്പോൾ സിപിഎം നടത്തുന്നത്. ഇപ്പോഴത്തെ ഈ തീരുമാനത്തിന്റെ പേരിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾക്ക് ഇടത് വലത് രാഷ്ട്രീയകക്ഷികൾ മാപ്പ് പറയേണ്ടി വരുമെന്നും ബിജെപി വ്യക്തമാക്കി.
Discussion about this post