തിരുവനന്തപുരം; വീണ്ടും കടമെടുപ്പിന് ഒരുങ്ങി കേരളം. കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം സുപ്രീംകോടതിയിൽ ചർച്ച നടക്കവേയാണ് കേന്ദ്രം നിർദ്ദേശിച്ച തുക സ്വീകരിക്കാമെന്ന നിലപാടിലേക്ക് സംസ്ഥാനം എത്തിയത്. സുപ്രീംകോടതിയിലെ വാദത്തിനിടെ കേന്ദ്ര സർക്കാർ പറയുന്ന 13,608 കോടി രൂപയുടെ കാര്യം അംഗീകരിച്ചുകൂടേയെന്നു കോടതി ആരാഞ്ഞു. ഇതു സ്വീകരിക്കാമെന്നു വ്യക്തമാക്കിയ കേരളം 15000 കോടി രൂപ കൂടി വേണമെന്നാവശ്യപ്പെട്ടു. 26000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
തുടർന്ന്, 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിനു അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനാണ് കോടതി നിർദേശിച്ചത്.
കേരളത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം കോടതിയിൽ അറിയിച്ചു. പണം സൗജന്യമായി ആവശ്യപെടുകയല്ല അർഹതപെട്ട പണമാണ് ആവശ്യപെടുന്നതെന്നും കേരളം വ്യക്തമാക്കി
ഇതിനിടെ, വിഷയത്തിൽ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തരുതെന്ന് കേരളത്തിനോടു കോടതി നിർദേശിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങൾ വരുന്നുണ്ടെന്നും ഉന്നത നേതൃത്വത്തിലുള്ളവരടക്കം ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുന്നുണ്ടെന്നും കേരളത്തിനു വേണ്ടി കപിൽ സിബൽ ചൂണ്ടിക്കാട്ടി.
Discussion about this post