കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ബുധനാഴ്ച പശ്ചിമബംഗാൾ സംസ്ഥാനം സന്ദർശിക്കുന്നതിനായി എത്തിയപ്പോഴാണ് പ്രധാനമന്ത്രി സന്ദേശ്ഖാലിയിലെ അതിജീവിതരായ സ്ത്രീകളെ കണ്ടത്. ഏറെ വികാരാധീനരായാണ് ഇരകളായ സ്ത്രീകൾ പ്രധാനമന്ത്രിയുമായി സംവദിച്ചത്.
സന്ദേശ്ഖാലിയിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും സഹായികളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി ഈ ഗ്രാമത്തിലെ നിരവധി സ്ത്രീകൾ ആണ് ആരോപണമുന്നയിച്ചിട്ടുള്ളത്. ഇരകളായ സ്ത്രീകളുടെ പരാതികൾ അവർ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. ഒരു പിതാവിനെപ്പോലെ ക്ഷമയോടെയാണ് പ്രധാനമന്ത്രി ഞങ്ങളുടെ വാക്കുകൾ കേട്ടത് എന്ന് അവരിൽ ചിലർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഷെയ്ഖ് ഷാജഹാനും കൂട്ടാളികളും ചേർന്ന് സന്ദേശ്ഖാലിയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമി കൈയേറിയതായും നിരവധി ഗ്രാമീണർ ആരോപണമുയർത്തിയിട്ടുണ്ട്. ഇരകളായ സ്ത്രീകളെ സന്ദർശിക്കുന്നതിനു മുൻപ് തന്നെ പ്രധാനമന്ത്രി പശ്ചിമബംഗാളിലെ മമത സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്. മമതാ ബാനർജി കൊലപാതകികൾക്കും പീഡന വീരന്മാർക്കും കൂട്ടുനിൽക്കുകയാണെന്നും അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്ദേശ്ഖാലി കൊടുങ്കാറ്റ് പശ്ചിമ ബംഗാളിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post