കൊൽക്കത്ത: സന്ദേശ്ഖാലി കേസിൽ പശ്ചിമബംഗാൾ സർക്കാരിന് വീണ്ടും തിരിച്ചടി. കൂട്ടബലാത്സംഗം, ഭൂമി തട്ടിപ്പ് കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാരിന് കൊൽക്കത്ത കോടതി വീണ്ടും നിർദേശം നൽകി.
നേരത്തെയും കോടതി സമാന ഉത്തരവ് നൽകിയിരുന്നെങ്കിലും മമതാ സർക്കാർ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സർക്കാർ നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അടിയന്തര പരിഗണന വേണ്ട വിഷയമല്ല ഇതെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് പ്രതിയെ സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ് ആണ് ഇപ്പോൾ സിബിഐക്ക് വിട്ടിരിക്കുന്നത്. ജനുവരി 5നാണ് ഷെയ്ഖ് ഷാജഹാന്റെ വസതിയിൽ റെയ്ഡിനായി എത്തിയ ഇഡി സംഘത്തെ റോഡിൽ വച്ച് ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.
ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ സന്ദേശ്ഖാലിയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം കൂടുതൽ ശക്തമായതോടെയാണ് ഒളിവിലായിരുന്ന ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറായത്.
Discussion about this post