മോസ്കോ: 2033-2035 കാലഘട്ടത്തിൽ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഒരു പദ്ധതി റഷ്യയും ചൈനയും ആലോചിക്കുന്നതായി റഷ്യയുടെ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് പറഞ്ഞു, റഷ്യ ആസ്ഥാനമായുള്ള ടാസ് ന്യൂസ് ഏജൻസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്.
ലോക യുവജനോത്സവ വേദിയിൽ റോസ്‌കോസ്‌മോസ് സിഇഒ യൂറി ബോറിസോവ് ആണ് ഇക്കാര്യം അറിയിച്ചത്. ” 2033-നും 2035-നും ഇടയിൽ ചൈനയുമായി ചേർന്ന് അവിടെ ഒരു പവർ റിയാക്ടർ സ്ഥാപിക്കാനുമുള്ള ഒരു പ്രോജക്റ്റ് ഞങ്ങൾ ഗൗരവമായി പരിഗണിക്കുന്നു,” അദ്ദേഹം പറഞ്ഞു.
2021 മാർച്ചിൽ, റഷ്യയുടെ സ്റ്റേറ്റ് സ്‌പേസ് കോർപ്പറേഷൻ, റോസ്‌കോസ്‌മോസ്, ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (സിഎൻഎസ്എ) എന്നിവർ ഇൻ്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ (ഐഎൽആർഎസ്) വികസിപ്പിക്കുന്നതിലെ സഹകരണത്തിനായി തങ്ങളുടെ സർക്കാരുകൾക്ക് വേണ്ടി പരസ്പര ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.








