തിരുവനന്തപുരം; കേന്ദ്ര സർക്കാർ കടംഎടുക്കാനുള്ള വിലക്ക് അവസാനിപ്പിച്ചാൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം ജനങ്ങൾ മനസിലാക്കുമെന്നും ഐസക്ക് പറഞ്ഞു.
സംസ്ഥാനത്തിനെതിരെ കേന്ദ്ര സർക്കാർ അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് നേതാക്കൾ പ്രതികരിക്കുന്നില്ല. എങ്ങനെ സംസ്ഥാനത്തെ വിഷയവൃത്തത്തിലാക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വീണ്ടും കടമെടുപ്പിന് ഒരുങ്ങി കേരളം. കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം സുപ്രീംകോടതിയിൽ ചർച്ച നടക്കവേയാണ് കേന്ദ്രം നിർദ്ദേശിച്ച തുക സ്വീകരിക്കാമെന്ന നിലപാടിലേക്ക് സംസ്ഥാനം എത്തിയത്. സുപ്രീംകോടതിയിലെ വാദത്തിനിടെ കേന്ദ്ര സർക്കാർ പറയുന്ന 13,608 കോടി രൂപയുടെ കാര്യം അംഗീകരിച്ചുകൂടേയെന്നു കോടതി ആരാഞ്ഞു. ഇതു സ്വീകരിക്കാമെന്നു വ്യക്തമാക്കിയ കേരളം 15000 കോടി രൂപ കൂടി വേണമെന്നാവശ്യപ്പെട്ടു. 26000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
തുടർന്ന്, 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിനു അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനാണ് കോടതി നിർദേശിച്ചത്.
Discussion about this post