തിരുവനന്തപുരം: ലത്തീൻ അതിരൂപത വാദിച്ചത് പോലെ മുതലപ്പൊഴിയിലെയും ശംഖുംമുഖത്തെയും മുട്ടത്തറയിലെയും കടലാക്രമണങ്ങൾക്കും തിട്ടകളിൽ തട്ടി മത്സ്യയാനങ്ങൾ മറിയുന്നതിനും കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങളല്ലെന്ന് വ്യക്തമാക്കി വിദഗ്‌ദ്ധപഠന സമിതി റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് മന്ത്രി വി.എൻ. വാസവന് വിദഗ്ധസമിതി സമർപ്പിച്ചേക്കും.
തിരുവനന്തപുരത്ത് നടക്കുന്നത് സ്വാഭാവിക തീരശോഷണമാണെന്നും അതിന് തുറമുഖ നിർമ്മാണവുമായി ബന്ധമില്ലെന്നും ആണ് റിപ്പോർട്ടിലെന്നാണ്ലഭ്യമാകുന്ന വിവരം . തുറമുഖ നിർമ്മാണം തീരശോഷണത്തെ ബാധിക്കുന്നില്ലെന്നും അതേസമയം അദാനിയുടെ നേതൃത്വത്തിലുള്ള തുറമുഖ നിർമ്മാണത്തിന് മുമ്പും കടലാക്രമണമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സംസ്ഥാന ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസലർ റിജി ജോൺ, ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അസോസിയേറ്റ് പ്രൊഫസർ തേജൽ കനിത്ക്കർ, ഗുജറാത്തിലെ കണ്ട്ല തുറമുഖത്തിലെ മുൻ ചീഫ് എൻജിനിയർ പി.കെ. ചന്ദ്രശേഖർ തുടങ്ങിയവരാണ് പഠനസമിതിയിലെ അംഗങ്ങൾ .
തിരുവനന്തപുരത്തുണ്ടാകുന്ന രൂക്ഷമായ കടലാക്രമണങ്ങൾക്ക് കാരണം തുറമുഖ നിർമ്മാണമാണ് എന്നായിരുന്നു ലത്തീൻ അതിരൂപതയുടെ വാദം. ഇതിനെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം ഒരു പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തത് ഉൾപ്പെടെ വ്യാപക പ്രതിഷേധങ്ങൾ ആയിരിന്നു ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്നത്.
അതേസമയം വിദഗ്‌ദ്ധ സമിതിയിൽ ലത്തീൻ അതിരൂപത പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം അനുവദിക്കാത്തതിനാൽ ലത്തീൻസഭ റിപ്പോർട്ട് അംഗീകരിക്കാനിടയില്ല.
Discussion about this post