തിരുവനന്തപുരം : നേരത്തെ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടുള്ളവരാണ് ഇപ്പോൾ പത്മജ വേണുഗോപാലിനെ വിമർശിക്കുന്നത് എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ചർച്ചയാകുന്നു. ഭർത്താവിനെതിരെ ഇഡി അന്വേഷണം നടക്കുന്നതിനാൽ ഭയന്നാണ് പത്മജ ബിജെപിയിലേക്ക് പോകുന്നതെന്ന ബിന്ദു കൃഷ്ണയുടെ ആരോപണത്തിന് മറുപടിയായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. കെ സുരേന്ദ്രന്റെ ഈ പ്രസ്താവനയോടെ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.
“പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നത് ഇഡിയെ ഭയന്നിട്ട് ആണെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുൻപ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. എന്റെ മാന്യത കൊണ്ട് ഞാൻ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പലതരത്തിലുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. അതുകൊണ്ട് ഇതെല്ലാം വെറുതെ ആളുകളെ കബളിപ്പിക്കാൻ പറയുന്നതാണ് ” എന്നായിരുന്നു കെ സുരേന്ദ്രൻ ബിന്ദു കൃഷ്ണയുടെ ആരോപണത്തിന് മറുപടി നൽകിയത്.
പത്മജ വേണുഗോപാലിന്റെ സഹോദരനായ കെ മുരളീധരന്റെ വിമർശനങ്ങൾക്കും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ മറുപടി നൽകി. “കോൺഗ്രസിനെ വഞ്ചിച്ച് ബിജെപിയിൽ പോയി എന്നൊക്കെയാണ് ചിലർ പറയുന്നത്. കോൺഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിന്റെ പാളയത്തിൽ പോയവർക്ക് എങ്ങനെയാണ് ഇതൊക്കെ പറയാൻ സാധിക്കുന്നത്. മൂന്ന് പാർട്ടികളുടെ പ്രസിഡണ്ടായിരുന്ന ഒരാൾ കേരളത്തിൽ വേറെയില്ല. ബിജെപിയിലേക്ക് വന്നാൽ മാത്രമാണ് കുഴപ്പം. സിപിഎമ്മിലേക്ക് പോയാൽ കുഴപ്പമില്ല. ഇതാണ് ഇപ്പോൾ കോൺഗ്രസ് തകരാൻ കാരണം ” എന്നായിരുന്നു കെ മുരളീധരന്റെ വിമർശനങ്ങൾക്ക് കെ സുരേന്ദ്രൻ മറുപടി നൽകിയത്.
യാതൊരു ഉപാധികളും ഇല്ലാതെയാണ് പത്മജ ഉൾപ്പെടെയുള്ള എല്ലാവരും ബിജെപിയിലേക്ക് എത്തുന്നത് എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് കോൺഗ്രസിൽ നിന്നും അടക്കം നിരവധി പേർ ബിജെപിയിലേക്ക് എത്തുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ ഇത്തരത്തിൽ ബിജെപിയിൽ എത്തി. ഇപ്പോഴത്തെ കേരളത്തിന്റെ ലീഡർ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് എത്തിയിരിക്കുന്നു. സിപിഎമ്മിന്റെ അക്രമത്തെയും മതഭീകരവാദ കൂട്ടുകെട്ടിനെയും അഴിമതിയെയും നേരിടാൻ കേരളത്തിൽ ഇനി ബിജെപി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന ചിന്തയാണ് ആളുകളെ ബിജെപിയിലേക്ക് എത്തിക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post