ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പേസർ മുഹമ്മദ് ഷമി ലോക്‌സഭയിലേക്ക് മത്സരിക്കാൻ സാധ്യതയെന്ന് അഭ്യൂഹം. ഒരു ദേശീയമാദ്ധ്യമമാണ് വാർത്ത പുറത്ത് വിട്ടത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പാനലിലാണ് അദ്ദേഹം മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. രഞ്ജി ട്രോഫിയിൽ ബംഗാളിനെ പ്രതിനിധീകരിക്കുന്ന ഷമി ബംഗാളിൽ നിന്ന് തന്നെയായിരിക്കും ജനവിധി തേടുക.
പരിക്കിനെ തുടർന്ന് അടുത്തിടെ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിശ്രമത്തിലാണ് താരം. ശസ്ത്രക്രിയയ്ക്ക് ശേഷം താരം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചിരുന്നു.
ഏകദിന ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10.70 ശരാശരിയിലും 12.20 സ്ട്രൈക്ക് റേറ്റിലും 24 വിക്കറ്റ് വീഴ്ത്തി ടീമിനെ ഫൈനലിലെത്തിച്ചതിൽ ഷമി നിർണായക പങ്കുവഹിച്ചിരുന്നു. ഇതിന് ശേഷം താരം ക്രിക്കറ്റ് കളിച്ചിട്ടില്ല.
ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഫൈനലിലെ തോൽവിയെ തുടർന്ന് നിരാശയിലായ താരങ്ങളെ പ്രധാനമന്ത്രി മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചിരുന്നു. ടൂർണമെന്റിലെ തകർപ്പൻ പ്രകടനത്തിന് അദ്ദേഹം മുഹമ്മദ് ഷമിയെ പ്രശംസിക്കുകയും താരത്തെ ആലിംഗനം ചെയ്യുകയും ചെയ്തു. ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിൽ നിന്നുള്ള വീഡിയോ പിന്നീട് വൈറലായിരുന്നു. ഷമിയുടെ ജന്മഗ്രാമമായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
Discussion about this post