കർണാടക: ബംഗളൂരിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി കർണാടക സർക്കാർ. കാർ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതാണ് കർണാടക സർക്കാർ നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴ ഈടാക്കാനും കർണാടക വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (കെഡബ്ല്യുഎസ്എസ്ബി) തീരുമാനിച്ചു
കഴിഞ്ഞ മൺസൂൺ സീസണിൽ മഴയുടെ ലഭ്യത വളരെ കുറവായിരുന്നു. ഇതേ തുടർന്നാണ് നഗരത്തിലുടനീളമുള്ള 3,000-ലധികം കുഴൽക്കിണറുകളും വറ്റിയിരുന്നു. ജലക്ഷാമം ഓരോ ദിവസം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജലക്ഷാമത്തിൽ വലയുന്ന ജനങ്ങൾ വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് അമിത തുക ഈടാക്കുന്നതായും പരാതി ഉയർന്നിരുന്നു. ഒരു ടാങ്കറിന് 500 മുതൽ 2000 രൂപ വരെയാണ് സ്വകാര്യ വാട്ടർ ഉടമകൾ ഈടാക്കുന്നത്.
ഒരു വാട്ടർ ടാങ്കറിന് 1600-2000 രൂപ നൽകണം. വെള്ളം വാങ്ങുകയല്ലാതെ മറ്റൊരു വഴിയില്ല. വേറെ വെള്ളമില്ല… കുടിക്കാൻ പോലും വെള്ളമില്ല. വരാനിരിക്കുന്ന വേനലിൽ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും… കാവേരി കണക്ഷനുകളുടെ പൈപ്പുകൾ ഉണ്ട്, പക്ഷേ വെള്ളമില്ല എന്ന് പ്രദേശവാസി പറഞ്ഞു.
Discussion about this post