എറണാകുളം : പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകാൻ ഇടനിലക്കാരൻ ആയത് ലോക്നാഥ് ബെഹ്റ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻ ഡിജിപിയും നിലവിൽ കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ വി ഡി സതീശന്റെ ആരോപണങ്ങൾ നിഷേധിച്ചു. തനിക്ക് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആയിരുന്നു ബെഹ്റ വ്യക്തമാക്കിയത്.
പത്മജാ വേണുഗോപാൽ ബിജെപിയിൽ പോകാൻ കാരണക്കാരൻ ആയത് കേരളത്തിൽ സർക്കാർ സ്ഥാപനത്തിന്റെ പദവിയിലിരിക്കുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചിരുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഭാഗമായാണ് പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത്. പിണറായി വിജയനാണ് അതിനുവേണ്ടി പ്രവർത്തിച്ചതെന്നും വി ഡി സതീശൻ ആരോപണമുന്നയിച്ചു.
കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ അന്തർധാര നടക്കുന്നുണ്ട്. സിപിഐഎമ്മും ബിജെപിയും തമ്മിലാണ് മത്സരം എന്നും ബിജെപി രണ്ടാംസ്ഥാനത്ത് വരുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞതും അതിന്റെ ഭാഗമായാണ്. സംസ്ഥാനത്തെ ബിജെപിക്ക് ഇല്ലാത്ത സ്ഥാനം ഉണ്ടാക്കിക്കൊടുക്കുകയാണ് സിപിഐഎം ചെയ്യുന്നത്. കേരളത്തിൽനിന്ന് ഒരു കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നതിൽ ഏറ്റവും സന്തോഷം സിപിഐഎം നേതാക്കൾക്കാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
Discussion about this post