കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച കക്കയം സ്വദേശി എബ്രഹാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം തുക കൈമാറി. 10 ലക്ഷം രൂപയാണ് അടിയന്തിര സഹായമായി കുടുംബത്തിന് സർക്കാർ നൽകിയത്. എന്നാൽ ഇത് പോരെന്നും കൂടുതൽ തുക വേണമെന്നും കുടുംബം സർക്കാരിനെ അറിയിച്ചു.
വനംമന്ത്രി എ.കെ ശശീന്ദ്രനാണ് നഷ്ടപരിഹാര തുക കൈമാറിയ വിവരം അറിയിച്ചത്. കുടുംബത്തിന്റെ ആവശ്യം സർക്കാർ പരിശോധിക്കും. ഇതിന് ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളും. രണ്ട് ആൺമക്കൾക്കും സർക്കാർ താത്കാലിക ജോലി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അവർക്ക് താത്പര്യം ഉണ്ടെങ്കിൽ അടുത്ത മാസം ഒന്നു മുതൽ ജോലിയിൽ പ്രവേശിക്കാം. ഇവർക്ക് സ്ഥിര നിയമനം നൽകുന്നതിൽ നിയമപരമായി സങ്കീർണതകൾ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബത്തിൽ ആർക്കെങ്കിലും സർക്കാർ ജോലി വേണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
അതേസമയം കക്കയത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്ത് വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കാട്ടുപോത്തിനെ എത്രയും വേഗം വെടിവച്ച് കൊലപ്പെടുത്തണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post