ന്യൂഡൽഹി: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ രക്ഷിക്കാനുള്ള മമത സർക്കാരിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ഷാജഹാൻ ഷെയ്ഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദാക്കണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരിശോധനയ്ക്കായി എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് തൃണമൂൽ നേതാവിനെതിരെ സിബിഐ അന്വേഷണം.
ജസ്റ്റിസുമാരായ ബിആർ ഗവായിയും, സന്ദീപ് മേത്തയും അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരിശോധിച്ച ശേഷം ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം പശ്ചിമ ബംഗാൾ പോലീസിനെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെ നടത്തിയ പരാമർശങ്ങൾ റദ്ദാക്കാൻ കോടതി സമ്മതിച്ചു.
ഈ മാസം അഞ്ചിനായിരുന്നു ഇഡിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് വിടാൻ കൊൽക്കത്ത ഹൈക്കോടതി തീരുമാനിച്ചത്. കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി ബിജെപിയും ഇഡിയുമെല്ലാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. എന്നാൽ ആദ്യം കേസ് സിബിഐയ്ക്ക് കൈമാറാൻ പോലീസ് വിസമ്മതിച്ചു. ഇതിന് ശേഷം വിഷയത്തിൽ കോടതി വീണ്ടും ഇടപെടുകയായിരുന്നു. ഇതിന് പിന്നാലെ സിബിഐ ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
Discussion about this post