അമൃത്സർ: പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി). പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം മതം മാറ്റത്തിന് വിധേയരായ സിഖുകാർക്ക് ഇത് ഉപകാരപ്രദമായ തീരുമാനമാണെന്ന് എസ്ജിപിസി വക്താവ് ഗുരുചരൺ സിംഗ് ഗ്രീവൽ പറഞ്ഞു.
‘പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം മതപരിവർത്തനത്തിന് വിധേയരായ സിഖുകാർക്ക് ഉപയോഗപ്രദമാകുന്ന നല്ലൊരു തീരുമാനമാണ് ഇത്’- എസ്ജിപിസി വക്താവ് ഗുരുചരൺ സിംഗ് ഗ്രീവൽ വ്യക്തമാക്കി.
ഇന്നലെയാണ് ഇന്ത്യയിൽ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചത്. 2019 ഡിസംബറിൽ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെന്റ് പാസാക്കിയിരുന്നത്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികളാണ് ഇതോടെ ആരംഭിച്ചിരിക്കുന്നത്. 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ സ്വീകരിച്ചുതുടങ്ങും.ഇതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
Discussion about this post