തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും ഇൻഡി മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനെതിരായ ആക്രമണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാർ നാളെയും ആ പാർടിയിൽ ഉണ്ടായിരിക്കുമെന്നതിന് എന്താണ് ഉറപ്പെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഭരണം ജനങ്ങൾ കോൺഗ്രസിനെ ഏൽപ്പിച്ചാൽ കോൺഗ്രസ് അത് ബിജെപിയെ ഏൽപ്പിക്കുമെന്ന് അദേഹം പരിഹസിച്ചു. വഞ്ചനാപരമായ നിലപാടെടുക്കുന്നവരെ ജനങ്ങൾ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
12 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ഇന്ന് ബിജെപി നേതൃത്വത്തിലുണ്ട്. അരുണാചൽപ്രദേശിൽ 2016ൽ 60 സീറ്റിൽ 44ലും കോൺഗ്രസ് ജയിച്ചിട്ടും മുഖ്യമന്ത്രിയടക്കം 43 പേരും ബിജെപിയിലേക്ക് പോയി. ഗോവയിലും മധ്യപ്രദേശിലും ഭരണം നഷ്ടമായി.കർണാടകത്തിൽ കോൺഗ്രസിലെ 17 എംഎൽഎമാരാണ് ബിജെപിയിലേക്ക് പോയത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം പാർലമെന്റിൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കോൺഗ്രസിനെതിരായ പരാമർശം ഇതിനോടകം സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഒരേ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ പോര് ഈ രീതിയിൽ തുടർന്നാൽ ഇൻഡി സഖ്യം എങ്ങനെ അവകാശവാദം ഉന്നയിക്കുന്ന സീറ്റുകളിൽ വിജയിച്ച് കേറുമെന്നും എങ്ങനെ ഭൂരിപക്ഷം ഉറപ്പിക്കുമെന്നും ചോദ്യങ്ങൾ ഉയരുന്നു. ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസിനെ ഭരണമേൽപ്പിക്കാതെ, പിണറായി ഇന്ത്യ ഭരിക്കുമോയെന്നും പരിഹാസം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിട്ടും തുടരുന്ന ഈ തൊഴുത്തിൽ കുത്ത് ബിജെപിയ്ക്ക് ഗുണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post