പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ വകുപ്പുതല നടപടി. സംഭവത്തിൽ രണ്ട് എക്‌സൈസ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് ലോക്കപ്പിൽ ആത്മഹത്യ ചെയ്തത്.
ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കെതിരെയാണ് നടപടി. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഷൻ. സംഭവത്തിന് ശേഷം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി വ്യക്തമായി. ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്. ഇതിനിടെ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല.
ഇന്ന് രാവിലെയാണ് ഷോജോയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യയുൾപ്പെടെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
വിൽപ്പനയ്ക്കായി ഹാഷിഷ് ഓയിൽ കടത്തിയ കേസിലാണ് ഷോജോയെ അറസ്റ്റ് ചെയ്തത്. പാലക്കാട് എക്‌സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ട് വീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് കിലോ ഹാഷിഷ് ഓയിലാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
Discussion about this post