ന്യൂഡൽഹി : അയൽ സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രാജ്യസഭ എംപിയായിരുന്ന കാലത്ത് സഭയിൽ ആവശ്യപ്പെട്ടിരുന്ന വിഷയമായിരുന്നു ഇത്. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട പാറമേക്കാവ് അടക്കമുള്ള ദേവസ്വം ബോർഡുകളുടെ ആവശ്യത്തെ തുടർന്നാണ് സുരേഷ് ഗോപി ഈ വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നത്.
2022 ഏപ്രിൽ ആറിനായിരുന്നു രാജ്യസഭയിൽ സുരേഷ് ഗോപി സംസ്ഥാനങ്ങൾ തമ്മിൽ ആനകളെ കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിച്ചിരുന്നത്. പിന്നീട് കേന്ദ്രസർക്കാർ 2002ലെ ശീതകാല പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം പാറമേക്കാവ് ദേവസ്വം അധികൃതരിൽ നിന്നും ആവശ്യമുള്ള വിവരങ്ങൾ സുരേഷ് ഗോപി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് സമർപ്പിച്ചിരുന്നു.
ബീഹാറിൽ നിന്നുള്ള ആർജെഡി എംപിമാരും ഈ വിഷയത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച പ്രമേയത്തിന് പിന്തുണ നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സുരേഷ് ഗോപി വ്യക്തമാക്കി. ഈ വിഷയത്തിൽ കേരള സർക്കാർ തുടർനടപടികൾ സ്വീകരിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
Discussion about this post