മംഗളൂരു: ഏറെക്കാലമായി ഉയർന്നിരുന്ന ആവശ്യത്തിന് അംഗീകാരം നൽകി റെയിൽ വേ മന്ത്രാലയം. മംഗളൂരുവിൽ നിന്നും രാമേശ്വരത്തേക്ക് പ്രതിവാര ട്രെയിൻ സർവീസിന് അംഗീകാരമായി. ട്രെയിൻ സർവീസിന്റെ സമയക്രമത്തിലും തീരുമാനമായിട്ടുണ്ട്.
എല്ലാ ശനിയാഴ്ച്ചകളിലും രാത്രി 7.30ന് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 16622 മംഗളൂരു – രാമേശ്വരം പ്രതിവാര എക്‌സ്പ്രസ് ഞായറാഴ്ച പകൽ 11.45 ന് രാമേശ്വരത്ത് എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒഡൻചത്രം, ഡിണ്ടിഗൽ, മധുരൈ, മൻമദുരൈ, രാമനാഥപുരം എന്നിവിടങ്ങളിൽ ശട്രയിനിന് സേ്റ്റാപ്പുണ്ടാകും. തിങ്കളാഴ്ച്ച പുലർച്ചെ 5.50ന് മംഗളൂരുവിലെത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിൽ വന്നതുകൊണ്ടു തന്നെ ഉടനെ സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. എസിയും സ്ലീപ്പറും ജനറലും ഉൾപ്പെടെ 22 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.
പാസഞ്ചർ അസോസിയേഷനുകളും യാത്രക്കാരും ഉൾപ്പെടെ ട്രെയിൻ സർവീസിനായി ആവശ്യം ഉന്നയിച്ചിരുന്നു. പഴനി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ തീർത്ഥാടനത്തിന് പോകുന്നവർക്കും മംഗളൂരു – രാമേശ്വരം ട്രെയിൻ സർവീസ് പ്രയോജനമാകും.
Discussion about this post