തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ കടുത്തതോടെ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ നിരവധി പ്രദേശങ്ങളിലാണ് തീപിടുത്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വഴിയരികിലും മറ്റും ഉണങ്ങി നിൽക്കുന്ന പുല്ലുകളിൽ തീപടർന്നാണ് പലപ്പോഴും തീപിടുത്ത സംഭവങ്ങൾക്ക് കാരണമാകുന്നത്.
തീപിടുത്തങ്ങൾ തുടർക്കഥയായതോടെ പോലീസ് പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. വഴിയോരങ്ങളിൽ തീ പടരുന്നതിന് പ്രധാനമായും കാരണമാകുന്നത് സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നത് മൂലമാണ് എന്നാണ് പോലീസ് പറയുന്നത്. സിഗരറ്റ് പൂർണമായും കെടുത്തിയെന്ന് ഉറപ്പുവരുത്താതെ വഴിയിൽ കളയരുതെന്ന് പോലീസ് നിർദ്ദേശിക്കുന്നു. ഒപ്പം തന്നെ ചപ്പുചവറുകളും മറ്റും കത്തിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും വെള്ളം അടുത്തു കരുതി കത്തി തീരുന്നതുവരെ കാത്തു നിൽക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നുണ്ട്.
തീ പടരാവുന്ന രീതിയിലുള്ള ഉയരത്തിലുള്ള ഷെഡുകൾ, കെട്ടിടങ്ങൾ, മരങ്ങൾ എന്നിവയ്ക്ക് സമീപം തീ കത്തിക്കരുത്. ഇലക്ട്രിക് കമ്പികൾ പോകുന്നതിനു താഴെയായും തീ കത്തിക്കരുത്. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും കൃത്യസമയത്ത് വെട്ടി വൃത്തിയാക്കുക. എല്ലാ സ്ഥാപനങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തന സജ്ജമാക്കി സൂക്ഷിക്കുക. പാചകം കഴിഞ്ഞാൽ ഉടൻതന്നെ ഗ്യാസ് സ്റ്റൗവിന്റെ ബർണറും പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്ററും ഓഫ് ആക്കി ഇടുക തുടങ്ങിയ നിർദ്ദേശങ്ങളും പോലീസ് പൊതുജനങ്ങൾക്കായി നൽകിയിട്ടുണ്ട്.
Discussion about this post