ഭുവനേശ്വർ : മൃഗങ്ങൾക്ക് ഒപ്പം സെൽഫി എടുക്കുന്നത് നിരോധിച്ച് ഒഡീഷ. വന്യമൃഗങ്ങൾക്കൊപ്പം അനുവാദമില്ലാതെ സെൽഫി എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ ഏഴുവർഷം വരെ ജയിൽ ശിക്ഷ ആയിരിക്കും ലഭിക്കുക.
വന്യ മൃഗങ്ങൾക്കൊപ്പം സന്ദർശകർ സെൽഫി എടുക്കുന്നത് വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണ് എന്നാണ് ഒഡീഷയിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ വ്യക്തമാക്കിയിട്ടുള്ളത്. ദേശീയ ഉദ്യാനങ്ങളിലും മറ്റു വനമേഖലകളിലും സന്ദർശനത്തിന് എത്തുന്നവർ മൃഗങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചാൽ നടപടി സ്വീകരിക്കണമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് ഉത്തരവും നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ വന്യമൃഗങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് സെൽഫിയെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിരന്തരമായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയിട്ടുള്ളതെന്ന് സുശാന്ത് നന്ദ വ്യക്തമാക്കി. ഇക്കാര്യവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗങ്ങളുടെയും മനുഷ്യന്റെയും സുരക്ഷ ഒരുപോലെ മുൻനിർത്തിയാണ് ഈ നിയമം നടപ്പിലാക്കുന്നത് എന്ന് ഒഡീഷ സർക്കാർ വ്യക്തമാക്കി.
Discussion about this post