ന്യൂഡൽഹി: അധോലോക നായകനും കൊടുംഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. മുസ്ലീം സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അവ പിന്നീട് ഓർമിക്കപ്പെടുമെന്നും ജാവേദ് മിയാൻദാദ് പറഞ്ഞു.
‘എനിക്ക് അദ്ദേഹത്തെ വളരെക്കാലമായി അറിയാം. ദുബായിൽ വച്ച് അദ്ദേഹത്തിന്റെ മകൾ എന്റെ മകനെ വിവാഹം കഴിച്ചത് എനിക്ക് അഭിമാനമാണ്. അദ്ദേഹം (ദാവൂദ്) മുസ്ലീങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ദീർഘകാലം ഓർമ്മിക്കപ്പെടും’ എന്നായിരുന്നു ജാവേദ് മിയാൻദാദിന്റെ പ്രതികരണം.
മിയാൻദാദിന്റെ മകൻ ജുനൈദ്, ദാവൂദിന്റെ മകളായ മഹ്‌റൂഖിനെ 2005 ലാണ് വിവാഹം ചെയ്തത്. ദുബായിൽ വൻ സുരക്ഷാ വലയത്തിൽ ആഡംബരമായിട്ടായിരുന്നു വിവാഹം.
1993 ലെ മുംബൈ സ്ഫോടനത്തിലെ മുഖ്യസൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം. സ്ഫോടനത്തിൽ 250ലധികം പേരാണ് കൊല്ലപ്പെട്ടത്. ഒളിവിലുള്ള ദാവൂദ് പാകിസ്താനിലെ കറാച്ചിയിലുണ്ടെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം.








