കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (ADHD) പെൺകുട്ടികളിൽ കണ്ടുപിടിക്കപ്പെടാതെ പോകുന്നതിന്റെയും വൈകി മാത്രം തിരിച്ചറിയപ്പെടുന്നതിന്റെയും കാരണങ്ങൾ വെളിപ്പെടുത്തി മുൻനിര അമേരിക്കൻ മനശാസ്ത്ര വിദഗ്ദ്ധ. അമേരിക്കയിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ക്ലിനിക്കൽ പ്രൊഫസറായ ജെയ്ൻ ടിമ്മൺസ്-മിറ്റ്ചെലാണ് പെൺകുട്ടികളിൽ എഡിഎച്ച്ഡി രോഗനിർണ്ണയം വൈകുന്നതിന്റെ ഞെട്ടിക്കുന്ന വസ്തുതകൾ പങ്കുവെച്ചത്.
ആൺകുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അടങ്ങിയിരിക്കാൻ സാധിക്കാത്ത അവസ്ഥ, അമിതമായ ചടുലത, നിർദ്ദേശങ്ങൾ പാലിക്കാനുള്ള വിമുഖത തുടങ്ങിയ പ്രകടമായ പെരുമാറ്റങ്ങളാണ് (Externalizing Behavior) എഡിഎച്ച്ഡിയുടെ പ്രധാന ലക്ഷണങ്ങളായി സമൂഹം കരുതുന്നത്. എന്നാൽ പെൺകുട്ടികളിൽ ഇത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുന്നത്. പെൺകുട്ടികളിൽ പ്രധാനമായും ശ്രദ്ധക്കുറവ് (Inattentive ADHD) എന്ന ലക്ഷണമാണ് കാണപ്പെടുക. ക്ലാസ് മുറികളിൽ അനാവശ്യമായി ബഹളമുണ്ടാക്കാതെ, സ്വന്തം ചിന്തകളിൽ മുഴുകിയിരിക്കുകയോ പകൽക്കനാവ് കാണുകയോ ചെയ്യുന്ന ഇത്തരം പെൺകുട്ടികളുടെ അവസ്ഥ പലപ്പോഴും അധ്യാപകരോ രക്ഷിതാക്കളോ തിരിച്ചറിയാറില്ല.
പലപ്പോഴും പെൺകുട്ടികളിലെ ഈ ശ്രദ്ധക്കുറവും മന്ദതയും വിഷാദരോഗമായോ (Depression) അല്ലെങ്കിൽ അപ്സ്മാര രോഗമായോ (Seizure Disorder) തെറ്റായി വ്യാഖ്യാനിക്കപ്പെടാറാണ് പതിവ്. മുമ്പ് 14 ആൺകുട്ടികൾക്ക് എഡിഎച്ച്ഡി സ്ഥിരീകരിക്കുമ്പോൾ ഒരു പെൺകുട്ടിക്ക് മാത്രമാണ് രോഗനിർണ്ണയം നടന്നിരുന്നത്. എന്നാൽ മുതിർന്ന ശേഷമാണ് പല സ്ത്രീകളും തങ്ങൾക്ക് കുട്ടിക്കാലത്ത് എഡിഎച്ച്ഡി ഉണ്ടായിരുന്നു എന്ന കാര്യം തിരിച്ചറിയുന്നത്.
എഡിഎച്ച്ഡി കൃത്യസമയത്ത് തിരിച്ചറിയാത്തത് വ്യക്തികളുടെ സ്കൂൾ പഠനത്തെ മാത്രമല്ല, അവരുടെ ജീവിതദൈർഘ്യത്തെപ്പോലും ബാധിക്കുമെന്ന് ജെയ്ൻ ടിമ്മൺസ് ചൂണ്ടിക്കാണിക്കുന്നു. കൃത്യമായി ചികിത്സ ലഭിക്കാത്ത എഡിഎച്ച്ഡി ബാധിതരുടെ ആയുസ്സിൽ ശരാശരി 13 വർഷത്തോളം കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ ഇത് വിഷാദം, ഉത്കണ്ഠ, പഠനത്തിലും ജോലിയിലുമുള്ള പിന്നാക്കാവസ്ഥ എന്നിവയ്ക്കും വഴിവെക്കുന്നു. അതിനാൽ പെൺകുട്ടികളിലെ നിശബ്ദമായ ശ്രദ്ധക്കുറവ് നിസ്സാരമായി കാണാതെ കൃത്യസമയത്ത് വൈദ്യസഹായം തേടണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.











