ഫ്രാൻസിന്റെ കരുത്തുറ്റ റഫാൽ യുദ്ധവിമാനവും റഷ്യയുടെ സ്റ്റെൽത്ത് യുദ്ധവിമാനമായ സുഖോയ്-57 ഉം തമ്മിലുള്ള വ്യത്യാസങ്ങൾ പ്രതിരോധ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. രണ്ട് വിമാനങ്ങളും തികച്ചും വ്യത്യസ്തമായ ഡിസൈൻ ശൈലികളിലും ലക്ഷ്യങ്ങളിലുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വിവിധ ദൗത്യങ്ങളിൽ പങ്കെടുത്തുള്ള പരിചയ സമ്പത്തും അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളുമാണ് 4.5-ാം തലമുറയിൽപ്പെട്ട റഫാലിന്റെ പ്രധാന പ്രത്യേകതകളെങ്കിൽ, കുറഞ്ഞ ദൃശ്യതീവ്രത അഥവാ സ്റ്റെൽത്ത് സാങ്കേതികവിദ്യ, ആന്തരിക ആയുധ ശേഖരണം, അഞ്ചാം തലമുറയിലെ പുതിയ യുദ്ധസാങ്കേതികവിദ്യകൾ എന്നിവയ്ക്കാണ് അഞ്ചാം തലമുറയിൽപ്പെട്ട സു-57 പ്രാധാന്യം നൽകുന്നത്.
1991-ൽ ആദ്യമായി പറന്ന റഫാൽ, 2004-ൽ ഫ്രഞ്ച് നാവികസേനയുടെയും 2006-ൽ ഫ്രഞ്ച് വ്യോമസേനയുടെയും ഭാഗമായി മാറി. വ്യോമാധിപത്യം സ്ഥാപിക്കൽ, വ്യോമ പ്രതിരോധം, നിരീക്ഷണം, ഉപരിതല ആക്രമണം, കപ്പലുകൾക്ക് എതിരെയുള്ള ദൗത്യങ്ങൾ തുടങ്ങി ഏത് തരം ചുമതലകളും ഒരേപോലെ നിർവഹിക്കാൻ കഴിയുന്ന ഒരു ‘ഓമ്‌നിരോളിൽ’ യുദ്ധവിമാനമായാണ് ദസോ ഏവിയേഷൻ ഇതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റഷ്യയാകട്ടെ ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ നേരിടാൻ പര്യാപ്തമായ രീതിയിലും ഉയർന്ന ഏവിയോണിക്സ് സജ്ജീകരണങ്ങളോടും കൂടിയാണ് സു-57 വികസിപ്പിച്ചെടുത്തത്. വേഗതയോ ആയുധങ്ങളുടെ ശേഷിയോ മാത്രം നോക്കി ഇവയെ താരതമ്യം ചെയ്യുന്നത് പൂർണ്ണമായ ചിത്രം നൽകില്ല. റഫാലിന് വിപുലമായ പ്രവർത്തന പരിചയവും പക്വതയാർന്ന ഇലക്ട്രോണിക് സംവിധാനങ്ങളും ഉള്ളപ്പോൾ, സു-57 അത്യാധുനിക അഞ്ചാം തലമുറ സവിശേഷതകളോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്.










