ബീഹാറിൽ ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് RLJP നേതാവ് പശുപതി പരസ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചത് വലിയ വാർത്തയായിരുന്നു. അന്തരിച്ച എൽജെപി സ്ഥാപകൻ രാംവിലാസ് പാസ്വാന്റെ ഇളയ സഹോദരനാണ് പശുപതി പരസ്. എൽജെപി നേതാവും രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാനുമായി ഇടഞ്ഞ പശുപതി പരസ്, മൂന്ന് വർഷം മുൻപ് പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. രാംവിലാസ് പാസ്വാന്റെ സഹോദരൻ മുന്നണി വിടുന്നത് ബീഹാറിൽ എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാകുമോ? എന്താണ് സത്യാവസ്ഥ, നമുക്ക് വിശദമായി പരിശോധിക്കാം.
2020ൽ രാംവിലാസ് പാസ്വാൻ മരിച്ചതിനെ തുടർന്നാണ് എൽജെപിയുടെ നിയന്ത്രണത്തെ ചൊല്ലി തർക്കം ഉടലെടുത്തത്. രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാനും ഇളയച്ഛൻ പശുപതി പരസും തമ്മിൽ ഭിന്നത രൂക്ഷമായി. പ്രശ്ന പരിഹാരം അസാധ്യമായതോടെ എൽജെപി പിളരുകയായിരുന്നു. എൽജിപി രാംവിലാസ് വിഭാഗത്തിന് ചിരാഗ് പാസ്വാൻ നേതൃത്വം കൊടുത്തപ്പോൾ, പശുപതി പരസ് രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി രൂപീകരിച്ച് മുന്നോട്ടു പോയി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 6 സീറ്റിലാണ് എൽജെപി വിജയിച്ചത്.
പാർട്ടി പിളർന്നതോടെ 5 എംപിമാർ പശുപതി പരസിനൊപ്പം നിലയുറപ്പിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ ഹാജിപൂർ മണ്ഡലത്തിൽ നിന്ന് രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്കാണ് പശുപതി പരസ് വിജയിച്ചത്. അതേസമയം, ജമൂയി മണ്ഡലത്തിൽ നിന്നാണ് ചിരാഗ് ജയിച്ചത്. തർക്കങ്ങൾക്കൊടുവിൽ 2020ൽ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി എൻഡിഎ വിട്ടു. ഇതിന് തൊട്ടു പിന്നാലെ നടന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച എൽജെപി, നിതീഷ് കുമാറിന്റെ ജെഡിയുവിന് കനത്ത പ്രഹരമേൽപ്പിച്ചു. ചിരാഗിന്റെ പാർട്ടി പിടിച്ച വോട്ടുകൾ പല മണ്ഡലങ്ങളിലും ജെഡിയുവിന്റെ പരാജയത്തിന് വഴിവെച്ചു.
2015ൽ 73 സീറ്റ് സ്വന്തമാക്കിയ ജെഡിയു, 2020ൽ 43 സീറ്റുകളിൽ ഒതുങ്ങി. എൽജെപിയുടെ സാന്നിധ്യം എൻഡിഎ വോട്ടുകൾ വിഭജിക്കാൻ കാരണമായി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധിക്കുന്ന ചിരാഗ് പാസ്വാൻ ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താതെ മാറി നിന്നു. രാംവിലാസ് പാസ്വാന്റെ പിൻഗാമി എന്ന നിലയിൽ പശുപതി പരസിനെ പിന്തുണച്ച ബിജെപി പിന്നീട് അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കുകയും ചെയ്തു. എൻഡിഎ വിട്ടതിന് ശേഷവും ബിജെപിയുമായി മികച്ച ബന്ധം പുലർത്താൻ ചിരാഗ് പാസ്വാൻ ശ്രദ്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹനുമാൻ എന്നാണ് ചിരാഗ് പാസ്വാൻ ഒരിക്കൽ തന്നെ സ്വയം വിശേഷിപ്പിച്ചത്. ഇതിന് ഗുണം ഉണ്ടായി. മൂന്ന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചിരാഗ് പാസ്വാനെ വീണ്ടും എൻഡിഎയിൽ എടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പശുപതി പരസും ചിരാഗ് പാസ്വാനും തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷമാകാൻ കാരണം ഹാജിപ്പൂർ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ്.
രാംവിലാസ് പാസ്വാൻ 8 തവണ പ്രതിനിധീകരിച്ച ഹാജിപ്പൂർ മണ്ഡലത്തിനായി സഹോദരൻ പശുപതി പരസും മകൻ ചിരാഗും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെ പ്രശ്നം വഷളായി. ഇരു വിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ബിജെപി ദേശീയ നേതൃത്വം കൂടുതൽ ജനകീയതയും സ്വാധീനവുമുള്ള ചിരാഗ് പാസ്വാനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ചിരാഗ് പാസ്വാന് ആർജെഡി 8 ലോക്സഭാ സീറ്റുകൾ ഓഫർ ചെയ്തതും പെട്ടെന്ന് തീരുമാനം എടുക്കാൻ ബിജെപിയെ പ്രേരിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കിയപ്പോൾ ബീഹാറിലെ 5 മണ്ഡലങ്ങളാണ് ചിരാഗ് പാസ്വാന്റെ എൽജെപിക്ക് നൽകിയത്. എന്നാൽ, എൻഡിഎയുടെ ഭാഗമായിരുന്ന പശുപതി പരസിന്റെ പാർട്ടിക്ക് സീറ്റ് നൽകാൻ ബിജെപി തയ്യാറായില്ല. പശുപതി പരസിനെ തഴഞ്ഞ് അനന്തരവനായ ചിരാഗ് പാസ്വാനെ ബിജെപി ഒപ്പം കൂട്ടിയത് കൃത്യമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. ബീഹാർ ജനസംഖ്യയിൽ 6 ശതമാനത്തോളം വരുന്ന പട്ടിക ജാതി വിഭാഗമാണ് പാസ്വാൻ.
രാംവിലാസ് പാസ്വാനൊപ്പം ഉറച്ച് നിന്ന സമുദായത്തിന് ഇടയിൽ ഇന്ന് കൂടുതൽ സ്വീകാര്യത മകൻ ചിരാഗിനാണെന്ന് ബിജെപി വിലയിരുത്തുന്നു. യുവ നേതാവായ ചിരാഗിന് രാംവിലാസ് പാസ്വാന്റെ മകൻ എന്ന ഇമേജും അനുകൂല ഘടകമാണ്. മികച്ച സംഘടനാ ശേഷിയും വ്യക്തി പ്രഭാവവുമുള്ള ചിരാഗിന്, പാസ്വാൻ വോട്ടുകൾ വലിയ തോതിൽ ആകർഷിക്കാൻ സാധിക്കുമെന്ന് ബിജെപി കരുതുന്നു. പശുപതി പരസിനെ ഒഴിവാക്കിയത് പാസ്വാൻ സമുദായത്തിൽ വലിയ ചലനം ഉണ്ടാക്കില്ലെന്നാണ് റിപ്പോർട്ട്. പരസിന് സ്വന്തം കുടുംബത്തിന്റെ വോട്ട് പോലും ഉറപ്പിക്കാൻ കഴിയില്ലെന്നാണ് ആർജെഡി നേതാക്കൾ പറയുന്നത്. പശുപതി പരസിനെയല്ല, മറിച്ച് ചിരാഗ് പാസ്വാനെ സ്വന്തം പാളയത്തിൽ എത്തിക്കാനാണ് മഹാസഖ്യവും ശ്രമിച്ചത്.
ബീഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ ഹാജിപ്പൂർ ഉൾപ്പെടെ 5 സീറ്റുകളാണ് എൽജെപി രാംവിലാസ് പാസ്വാൻ വിഭാഗത്തിന് എൻഡിഎ നൽകിയിരിക്കുന്നത്. ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും ജനവിധി തേടും. ഹിന്ദുസ്ഥാൻ അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച് എന്നീ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും. 2019ൽ ബിജെപി-ജെഡിയു-എൽജെപി സഖ്യം ബീഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ 39ലും വിജയിച്ചിരുന്നു. പ്രതിപക്ഷ നിരയിൽ ആർജെഡിക്ക് അന്ന് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല. കോൺഗ്രസ് നേടിയ ഏക സീറ്റായിരുന്നു മഹാസഖ്യത്തിന്റെ ആശ്വാസം. ബിജെപിയും ജെഡിയുവും ചിരാഗിന്റെ എൽജെപിയും ഒരുമിച്ചു നിൽക്കുമ്പോൾ ബീഹാറിൽ 50 ശതമാനത്തിലധികം വോട്ട് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 53 ശതമാനത്തോളം വോട്ടാണ് പിടിച്ചത്. ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിന് 30 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. രണ്ട് ശതമാനം വോട്ടുള്ള ഇടത് പാർട്ടികളും ഇത്തവണ മഹാസഖ്യത്തിനൊപ്പമുണ്ട്. എന്തായാലും, ചിരാഗ് പാസ്വാന്റെ തിരിച്ചുവരവ് മഹാസഖ്യത്തിനുമേലുള്ള എൻഡിഎയുടെ ആധിപത്യം കൂടുതൽ അരക്കിട്ടുറപ്പിക്കാൻ കാരണമാകും
Discussion about this post