തെലങ്കാന:പോലീസ് യൂണിഫോം അണിഞ്ഞ് കഴിഞ്ഞ ഒരു വർഷമായി നാട്ടുകാരെ പറ്റിച്ചുകൊണ്ടിരുന്ന വ്യാജ ആർപിഎഫ് എസ്‌ഐ അറസ്റ്റിൽ. നൽഗോണ്ട പോലീസ് അറസ്റ്റ് ചെയ്ത ജദല മാളവികയെ റെയിൽവേ പോലീസീന് കൈമാറി. സ്വന്തം വിവാഹ നിശ്ചയത്തിന് പോലും കാക്കി അണിഞ്ഞെത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്.
പോലീസ് ഉദ്യോഗസ്ഥയാവാൻ ഏറെ ആഗ്രഹിച്ചിരുന്ന 25കാരിയായ ഈ യുവതി തെലങ്കാനയിലെ നാർക്കട്ട്പള്ളെ സ്വദേശിയാണ്. ആർപിഎഫ് എസ്‌ഐ റിക്രൂട്ട്‌മെൻറ് പരീക്ഷ എഴുതുകയും പാസ്സാവുകയും ചെയ്തിട്ടുള്ള ആളാണ് മാളവിക. 2018ലാണ് എസ്‌ഐ പരീക്ഷ പാസ്സായത്. മെഡിക്കൽ ടെസ്റ്റിൽ മാളവിക പുറത്താവുകയായിരുന്നു. കണ്ണിന്റെ കാഴ്ചക്കുറവാണ് വിനയായത്. ഏറെ ആഗ്രഹിച്ചിട്ടും പോലീസുകാരിയാവാൻ കഴിയാത്തത് മാനസികമായി തകർത്തു.
വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ ആളാവാൻ പിന്നീട് യൂണിഫോം പതിവാക്കുകയായിരുന്നു. മാളവിക കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയാണ്.മാളവികയുമായി വിവാഹം ഉറപ്പിച്ച ഐടി പ്രൊഫഷണലിന് പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ തോന്നി. സ്വന്തം നിശ്ചയത്തിന് പോലും എന്തിനാണ് കാക്കി അണിഞ്ഞെത്തിയതെന്നത് അയാളിൽ സംശയത്തിന് കാരണമായി മാറി. ഒടുവിൽ റെയിൽവേ പോലീസിൽ നടത്തിയ അന്വേഷണമാണ് കള്ളി വെളിച്ചത്താക്കിയത്.
Discussion about this post