ന്യൂഡൽഹി: കാണാതായ ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്താൻ അമേരിക്കയിലെ നിയമ നിർവഹണ ഉദ്യോഗസ്ഥരുമായി ചേർന്ന് വേണ്ട നടപടികൾ കൈക്കൊണ്ടതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എക്‌സിലൂടെയാണ് കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്. കാണാതായ മുഹമ്മദ് അബ്ദുളിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എത്രയും പെട്ടെന്നു തന്നെ വിദ്യാർത്ഥിയെ കണ്ടെത്തുമെന്നും കോൺസുലേറ്റ് എക്‌സിൽ കുറിച്ചു.
ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ മുഹമ്മദ് എന്ന 25കാരനെയാണ് ക്ലീവ്ലാൻഡ്‌സിൽ നിന്നും കാണാതായത്. ക്ലീവ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ ഐടിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് അബ്ദുൾ മുഹമ്മദ് വിദേശത്തേക്ക് പോയത്. ഈ മാസം ഏഴാം തീയതിയാണ് മകൻ തങ്ങളോട് അവസാനമായി സംസാരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞ ആഴ്ച മോചനദ്രവ്യം ആവശ്യപ്പെട്ട് മുഹമ്മദ് അബ്ദുളിന്റെ പിതാവിന് അജ്ഞാത നമ്പറിൽ നിന്നും ഫോൺ വന്നിരുന്നു. മയക്കുമരുന്ന് സംഘമാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. മകനെ വിട്ടുനൽകണമെങ്കിൽ ഒരു ലക്ഷം രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ മകന്റെ കിഡ്നി വിൽക്കുമെന്നും ഫോൺ വിളിച്ച വ്യക്തി പറഞ്ഞു. എന്നാൽ, എങ്ങനെയാണ് പണം നൽകേണ്ടത് എന്നതിനെ കുറിച്ച് അജ്ഞാതൻ വ്യക്തമാക്കിയിട്ടില്ല.
Discussion about this post