ന്യൂഡൽഹി: ബിജെപിയ്ക്കും പ്രധാനമന്ത്രിക്കും എതിരെ വിമർശനവുമായി പാർട്ടി പാർലമെന്ററി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസിനെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അവർ ആരോപിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കുമൊപ്പം വാർത്താസമ്മേളനം നടത്തിയാണ് സോണിയയുടെ പ്രതികരണം.
പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം മരവിപ്പിക്കുകയും ഞങ്ങളുടെ അക്കൗണ്ടുകളിൽനിന്ന് പണം ബലമായി തട്ടിയെടുക്കുകയും ചെയ്യുന്നു. എന്തായിരുന്നാലും ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും ഞങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണം ഫലപ്രദമായി കൊണ്ടുപോകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി വലിയ നേട്ടമുണ്ടാക്കി. മറുവശത്ത്, പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ഫണ്ടുകൾക്കുനേരെ ആക്രമണം നടത്തുകയാണ്. ഇത് അഭൂതപൂർവവും ജനാധിപത്യവിരുദ്ധവുമാണെന്ന് സോണിയ കുറ്റപ്പെടുത്തി.
Discussion about this post