ലക്‌നൗ: 2004ലെ മദ്രസ ബോർഡ് നിയമത്തിനെതിരെ അലഹബാദ് ഹൈക്കോടതി. ഭരണഘടനാ വിരുദ്ധമെന്ന് പ്രസ്താവിച്ച കോടതി നിയമം മതസൗഹാർദ്ദത്തെ തകർക്കുമെന്നും പറഞ്ഞു. മദ്രസ വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശവും നൽകി.
ജസ്റ്റിസുമാരായ വിവേക് ചൗധരി, സുഭാഷ് വിദ്യാർത്ഥി എന്നിവർ അദ്ധ്യക്ഷരായ ബെഞ്ചിന്റേതാണ് നിർണായക നിരീക്ഷണം. യുപി മദ്രസ ബോർഡ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലക്‌നൗ സ്വദേശി അൻഷുമാൻ സിംഗ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിലാണ് കോടതിയുടെ നിർണായക നിരീക്ഷണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലാണ് നിലവിൽ സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനം. ഇത് കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കീഴിലാക്കണമെന്നും അൻഷുമാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ഹർജി പരിഗണിച്ച കോടതി ഉന്നയിച്ച കാര്യങ്ങൾ വസ്തുതാപരമാണെന്ന് നിരീക്ഷിച്ചു. ഇതേ തുടർന്നാണ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചത് . ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ മദ്രസ വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കാനുള്ള ശ്രമങ്ങൾ സർക്കാർ വേഗത്തിലാക്കും.
നിലവിൽ സംസ്ഥാനത്ത് ചെറുതും വലുതുമായി നിരവധി മദ്രസകളാണ് ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം പൂർത്തിയാക്കി അടുത്തിടെ യുപി പോലീസിന്റെ പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ മദ്രസകൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോടതിയുടെ പരാമർശം.
Discussion about this post